എന്‍എംസിയുടെ ആകെ വരുന്ന കടം 6.6 ബില്യണ്‍ ഡോളര്‍; ബിആര്‍ ഷെട്ടിയും സംഘവും നടത്തിയ സാമ്പത്തിക തിരിമറി കടം പെരുകാന്‍ കാരണമായി

March 26, 2020 |
|
News

                  എന്‍എംസിയുടെ ആകെ വരുന്ന കടം 6.6 ബില്യണ്‍ ഡോളര്‍; ബിആര്‍ ഷെട്ടിയും സംഘവും നടത്തിയ സാമ്പത്തിക തിരിമറി കടം പെരുകാന്‍ കാരണമായി

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എന്‍എംസിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് റീസ്ട്രെക്ചറിംഗ് ഓഫീസറായി പിഡബ്ല്യൂസിയിലെ മുന്‍ റീസ്ട്രെക്ചറിംഗ് പാര്‍ടണറായ മാത്യു ജെ വില്‍ഡിനെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനി ഇപ്പോള്‍ നേരിടുന്ന  സാമ്പത്തിക പ്രതിസന്ധിയടക്കം പരിഹരിക്കുകയെന്നതാണ് മാത്യു ജെ വിള്‍ഡന് മുന്‍പിലുള്ള വെല്ലുവിളികള്‍. എന്നാല്‍ എന്‍എംസിയുടെ ആകെ വരുന്ന കടബാധ്യത 6.6 ബില്യണ്‍ ഡോളറാണെന്നാണ് വിവരം.  നേരത്തെ അഞ്ച് ബില്യണ്‍ ഡോളറിന്റെ കടബാധ്യതയായിരുന്നു എന്‍എംസിയുടെ ബോര്‍ഡ് കണ്ടെ്ത്തിയത്.  ഇപ്പോള്‍ 1.6 ബില്യണ്‍ ഡോളറിന്റെ പുതിയ  കടം കൂടി കണ്ടെത്തിയെന്നാണ് വിവരം.  360 മില്യണ്‍ ഡോളറിന്റെ ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളും, 460 മില്യണ്‍ ഡോളറിന്റെ പുതിയ 460 ഡോളറിന്റെ സുകുകളും പുതുതായി കണ്ടെത്തിയെന്ന് കമ്പനി ലണ്ടന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ സമര്‍പ്പിച്ച ഫയലിംഗിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ മാസം തുടക്കത്തില്‍  അഞ്ച് ബില്യണ്‍ ഡോളറിന്റെ  കടബാധ്യതയാണ് കമ്പനി കണ്ടെത്തിയിരുന്നത്. കമ്പനിയുടെ സ്ഥാപകനായ ബിആര്‍ ഷെട്ടിയും, സംഘവും നടത്തിയ സാമ്പത്തിക തിരിമറിയാണ് കടബാധ്യത പെരുകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.  

ആകെ വരുന്ന കടം 2.5 ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നതെന്നാണ 2019 ല്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കടബാധ്യതയുടെ പൂര്‍ണമായ വിവരങ്ങള്‍  പുറത്തുവരുന്നത് കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളുടെയും, ആരോപണങ്ങളുടെയും  അന്വേഷണത്തിലാണ്. കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എന്‍എംസി കടബാധ്യതയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിട്ടത്.  

അതേസമയം കഴിഞ്ഞ ജൂണില്‍ എന്‍എംസി സമര്‍പ്പിച്ച ഫയലിംഗില്‍  2.1 ബില്യണ്‍ ഡോളര്‍ കടബാധ്യത മാത്രമാണ് ചൂണ്ടിക്കാട്ടിയത്.  അതേമയം ഡയറക്ടര്‍ ബോര്‍ഡിനോട് വെളിപ്പെടുത്താത്തും ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതുമായ 2.7 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ കൂടി പുതുതായി കണ്ടെത്തിയതായി കമ്പനി കഴിഞ്ഞമാസം വ്യക്തമാക്കി.  കമ്പനിക്കകത്ത് നടന്ന സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തില്‍ എന്‍എംസിയുടെ വിവിധ  ഹോസ്പിറ്റലുകളിലെ ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിക്കിടക്കുകയാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാനുള്ള അടിയന്തിര നടപടികള്‍ കമ്പനി സ്വീകരിച്ചുവെന്നാണ് വിവരം.   

യുഎഇയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍എംസിയിലെ  മുന്‍മാനേജ്മെന്റ് നേരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമ നടപടിക്ക് കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.   കമ്പനിക്കകത്ത് നടന്ന സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.  മുന്‍ സിഇഒ കൂടിയായ പ്രശാന്ത് മങ്ങാട്ടടക്കം സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നിയമ നടപടി നേരിടേണ്ടി വരുമന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  സാമ്പത്തിക തിരമറിയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ അറിവുള്ള ആരും നിയമ നടപടികള്‍ക്ക് വിധേയമാകുമെന്നാണ് വിവരം. എന്നാല്‍ എന്‍എംസിയിലെ ഓഹരിയടക്കം പെരുപ്പിച്ച് കാണിച്ച എന്‍എംസി സ്ഥാപകനായ ബിആര്‍ ഷെട്ടിയും നിയമത്തിന് മുന്‍പില്‍ കീഴടങ്ങേണ്ടി വന്നേക്കും.  സാമ്പത്തിക ക്രമക്കേടിന് നേരെ അന്വേഷണം നടത്താന്‍  എന്‍എംസിയുടെ ബോര്‍ഡ് അംഗീകാരവും നല്‍കുകയും ചെയ്തതോടെ ബിആര്‍ ഷെട്ടിയും, സംഘവും  കുടുക്കില്‍പ്പെടും. 

എന്നാല്‍ കമ്പനി ബോര്‍ഡിന്റെ അറിവോടെയുള്ള 0.3 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളും പുതുതായി കണ്ടെത്തിയതായും അതില്‍ 0.8 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളും, 0.4 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യതകളും ഉണ്ടെന്ന  റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.  കമ്പനിയുടെ കടബാധ്യതയുടെ വലിപ്പം പരിശോധിക്കാനുള്ള നീക്കമാണ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ബിആര്‍ ഷെട്ടിക്ക് നേരെ മഡ്ഡിവാട്ടേഴ്‌സ് അഴിച്ചുവിട്ട ഗുരുതരമായ ആരോപണങ്ങളടക്കം അന്വേഷിക്കാനും കമ്പനി തീരുമാനിചിട്ടുണ്ട്.  എന്‍ംഎസിയില്‍ എന്തുകൊണ്ടാണ് ഭീമമായ  കടബാധ്യതയുണ്ടായതെന്ന കാര്യത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.  എന്നാല്‍  ആരോഗ്യപരമയാ കാരണങ്ങള്‍ മൂലം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് ഷേണായി രാജി സമര്‍പ്പിച്ചതായും കമ്പനി വ്യക്തമാക്കി.  

എന്‍എംസിയിലെ സാമ്പത്തിക ക്രമക്കേട് ബിആര്‍ ഷെട്ടിയുടെ മറ്റ് സ്ഥാപനങ്ങളെയും ബാധിച്ചു/100 മില്യണ്‍ ഡോളര്‍ വരുന്ന പുതിയ ചെക്കുകളും കണ്ടെത്തി 

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വ്യാപാരം നിര്‍ത്തിവെച്ചതും, യുഎഇ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം കമ്പനി നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളിലേക്ക് പ്രേരിപ്പിച്ച പ്രധാന ഘടകം എന്താണെന്നാണ് ഇപ്പോള്‍ യുഎഇയിലെ ബിസിനസ് മേഖലയിലെ ചര്‍ച്ച. ഇന്ത്യന്‍ സമ്പന്നനും, വ്യവസായ പ്രമുഖനുമായ ബിആര്‍ ഷെട്ടിയുടെ പതനം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തെ തകര്‍ക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തൊക്കെയാലും ഷെട്ടി താന്‍ സ്ഥാപിച്ച കമ്പനിമൂലം ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.  

ഫിനാബ്ലെറിന് പ്രവര്‍ത്തനം തുടരാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഫിനാബ്ലെറിന്റെയും, അനുബന്ധ സ്ഥാപനമായ  യുഎഇ എക്‌സ്‌ചേഞ്ചിന്റെയും പ്രവര്‍ത്തനം തുടരാന്‍ സാധ്യമല്ലെന്ന് ഓഹരി വിപണിയില്‍ സമര്‍പ്പിച്ച  പ്രസ്താവനയില്‍ ഫിനാബ്ലെര്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ പ്രശാന്ത് മങ്ങാട്ട് രാജിവെച്ചെങ്കിലും, പുതിയ സിഇഒയെ കണ്ടെത്തും വരെ സിഇഒയുടെ ചുമതല പ്രമോദ് മങ്ങാട്ട് വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  കമ്പനിക്ക് പ്രമോദ് മങ്ങാട്ടിന് പകരം പുതിയ സിഇഒയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്.  

കമ്പനിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ മൂലധന പര്യാപ്തി ഇല്ലെന്നാണ് വിവരം, അതേസമയം മുബാദല ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ഫിനാബ്ലെറിന്റെ ഓഹരികള്‍ ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുകളുണ്ട്.  ഇതില്‍ ഫിനാബ്ലറിന്റെ 240 ബില്യണ്‍ വരുന്ന ആസ്തികളാണ് മുബാദല കൈകാര്യം ചെയ്യുക.  എന്നാല്‍ ഫിനാബ്ലറിന്റെ 3.4 ശതമാനം വരുന്ന ഓഹരികള്‍ മുബാദല ഏറ്റെടുത്തത്  ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയഞ്ചില്‍ ഫിനാബ്ലര്‍ ് വെളുപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫിനാബ്ലര്‍ മറച്ചുവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് കമ്പനിക്ക് നേരെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചില്‍ വ്യാപാരം നടത്തുന്നത് വിലക്കിയതെന്ന റിപ്പോര്‍ട്ടുകളുണ്ട്.  

കമ്പനിയുടെ ഉപസ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് എല്ലാ ഇടപാടുകളും ഇപ്പോള്‍ റദ്ദ് ചെയ്തത് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാണ്. കമ്പനിയുടെ അടച്ചുപൂട്ടല്‍ നിരവധി സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായേക്കും.  എന്നാല്‍ 100 മില്യണിന്റെ ചെക്കുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചെക്കുകളുമായി ബന്ധപ്പട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്യങ്ങളില്‍ ഇങ്ങനെയൊക്കെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക മുന്‍പാണ് ഈ ചെക്കുകള്‍ ഫിനാബ്ലറിന് നല്‍കിയതെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. സമീപകാലത്താണ് ഈ ചെക്കുകളുടെ വിവരം പൂര്‍ണമായും ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ഒഹരിയുടമകളെ വിശ്വാസത്തിലെടുക്കുന്നതടക്കമുള്ള ഭാരിച്ച ചുമതലകൂടിയാണ് ഫിന്‍ബ്ലെറിന് മുന്‍പിലുള്ളത്.

യുഎഇ എക്‌സേഞ്ചിന്റെ പ്രവര്‍ത്തനങ്ങളെ യുഎഇ കേന്ദ്ര ബാങ്ക് ഏറ്റെടുത്തേക്കും

യുഎഇ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി മേല്‍നോട്ടം വഹിക്കുക യുഎഇ കേന്ദ്ര ബാങ്കായിരിക്കും. ഫിനാബ്ലറിന്റെ അകത്ത് നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യുഎഇ കേന്ദ്രബാങ്ക് ഊര്‍ജിത അന്വേഷണവും നടത്തിയേക്കും. ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക തടസ്സമോ, പൂര്‍ത്തീകരിക്കാനുള്ള ഇടപാടുകളോ ഉണ്ടെങ്കില്‍ കേന്ദ്ര ബാങ്ക് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. എന്നാല്‍  പാപ്പരത്ത നടപടികളിലൂടെ നീങ്ങുന്ന ഫിനാബ്ലെറിനെ യുഎഇ കേന്ദ്ര ബാങ്ക് നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.  

ലണ്ടന്‍ സറ്റോക്ക് എക്സ്ചെയ്ഞ്ചില്‍ ഫിനാബ്ലര്‍ (finablr)വ്യാപാരം നടത്തുന്നതില്‍ നിന്ന് താത്കാലികമായി നിര്‍ത്തിവെച്ചതായി വിവരം.  കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചെയ്ഞ്ചും വ്യാപാരം നടത്തുന്നതില്‍ താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത്.  എന്നാല്‍ ആഭ്യന്തര അന്വേഷണത്തില്‍ കമ്പനിയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായി നിലവില്‍ വെളിപ്പെട്ടിട്ടുമുണ്ട്.  എന്‍എംസിയില്‍ ബിആര്‍ ഷെട്ടി അടക്കമുള്ളവര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതേസമയം ഫിനാബളറിന്റെ അനുബന്ധ സ്ഥാപനമായ യുഎഇ എക്സ്ചെയ്ഞ്ച് ഇന്നലെ മുതല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തു. 

യുഎഇ എക്‌സ്‌ചേഞ്ച് തങ്ങളുടെ എല്ലാ ശാഖകളിലുമുള്ള പണമിടപാടുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി റിപ്പോര്‍ട്ട്.  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള പണമിടപാടും നിര്‍ത്തിവെച്ചേക്കും. അതേസമയം യുഎഇ എക്‌സ്‌ചെയ്ഞ്ചിന്റെ പ്രവര്‍ത്തനം  നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വ്യക്തമായ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. ഇതോടെ യുഎഇ എക്‌സ്‌ചെയ്ഞ്ചിനെ ആശ്രയിക്കുന്ന പ്രവാസി നിക്ഷേപകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് അകപ്പെട്ടു. 2018 ലാണ് ഷെട്ടി ട്രാവെലേക്സും യുഎഇ നേയും സംയോജിപ്പിക്കുന്ന ഹോള്‍ഡിങ് കമ്പനിയായ ഫിന്‍ബ്ലര്‍ രൂപീകരിക്കുന്നത്. 1.3 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നേടിയ കമ്പനി ആഗോളതലത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയെന്നും വിലയിരുത്തലകളുണ്ട്.  അതേസമയം ഫിനാബ്ലെറിന്റെയും, ഉപസ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചിന്റെയും പ്രവര്‍ത്തനം സാമ്പത്തിക  പ്രതിസന്ധിക്ക് വഴിവെച്ചത് എന്‍എംസിയില്‍ നടന്ന സാമ്പത്തിക തിരിമറി മൂലമാണെന്നാണ് റിപ്പോര്‍ട്ട്. 

Related Articles

© 2024 Financial Views. All Rights Reserved