കൊറോണയില്‍ തിളക്കം മങ്ങി ഡയമണ്ട്; തൊഴിലാളികള്‍ പ്രതിസന്ധിയില്‍

March 06, 2020 |
|
News

                  കൊറോണയില്‍ തിളക്കം മങ്ങി ഡയമണ്ട്; തൊഴിലാളികള്‍ പ്രതിസന്ധിയില്‍

മുംബൈ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യയിലെ ഡയമണ്ട് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ഡയമണ്ടിന്റെ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ചൈന. ചൈനയിലേക്കുള്ള ഡയമണ്ട് കയറ്റുമതി പ്രതികൂലമായതോടെ ശമ്പള വെട്ടിക്കുറവും തൊഴില്‍ നഷ്ടവും നേരിടുന്നുണ്ടെന്ന് ഇന്ത്യയിലെ ഡയമണ്ട് ഹബിലെ തൊഴിലാളികള്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ കട്ട് ആന്‍ഡ് പോളിഷ്ഡ് വജ്രങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്തിലെ 15,000 ത്തോളം വന്‍കിട ചെറുകിട സ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ ജ്വല്ലറി ബ്രാന്‍ഡുകള്‍ക്ക് സംസ്‌കരിച്ച വജ്രങ്ങള്‍ വിതരണം ചെയ്യുന്നു. ഈ വ്യവസായത്തില്‍ 15 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. കൂടുതല്‍ തൊഴിലാളികളും ചെറിയ യൂണിറ്റുകളില്‍, ചെറിയ വേതനത്തിലാണ് ജോലി ചെയ്യുന്നത്. 2018 ലെ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ അന്വേഷണത്തില്‍ തൊഴിലാളികളുടെ ആത്മഹത്യയ്ക്ക് കാരണമായി കണ്ടെത്തിയത് സാമ്പത്തിക ദുരിതമാണ്.

ഗതാഗത നിയന്ത്രണവും കടുത്ത പൊതുജനാരോഗ്യ നടപടികളും ലോകത്തിലെ രണ്ടാമത്തെ വലിയ വജ്ര വിപണിയായ ചൈനയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ വേദന നേരിടേണ്ടി വരുന്നു. ഇത് ഇന്ത്യയില്‍ തൊഴില്‍ നഷ്ടത്തിനും വേതന കാലതാമസത്തിനും കാരണമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ജോലി നഷ്ടപ്പെട്ട 30 ഓളം തൊഴിലാളികളാണ് എന്നെ സമീപിച്ചത് എന്ന് ഡയമണ്ട് ലേബര്‍ അസോസിയേഷന്‍ മേധാവി രമേശ് സിലാരിയ പറഞ്ഞു.

കയറ്റുമതി കാലതാമസവും ക്ലയന്റ് പേയ്മെന്റും കാരണം കഴിഞ്ഞ മാസത്തെ വേതനം ഈ ആഴ്ച മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ എന്ന് ഗുജറാത്തിലെ ഡയമണ്ട് ഹബായ സൂറത്ത് നഗരത്തില്‍ ഡയമണ്ട് യൂണിറ്റ് നടത്തുന്ന ഗൗതം കാനാനി പറഞ്ഞു.

80,000 കേസുകളിലായി ചൈന ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുകയാണ്. കൊറോണ വൈറസ് മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കാണപ്പെട്ടത്. തുടര്‍ന്ന് ലോകമെമ്പാടും വ്യാപിച്ചു. അതേസമയം ചൈനക്കാര്‍ സമ്മാനങ്ങള്‍ വാങ്ങി ആഘോഷിക്കുന്ന ലൂണാര്‍ പുതുവര്‍ഷത്തിലും കടകള്‍ അടച്ചിടാന്‍ ചൈനീസ് ഷോപ്പര്‍മാര്‍ നിര്‍ബന്ധിതരായി.

കൊറോണ വൈറസ് മൂലം കയറ്റുമതിയില്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപ്പെടുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ജനുവരിയില്‍ 14 ശതമാനം ഇടിഞ്ഞ് 6.67 മില്യണ്‍ ഡോളറായിരുന്നു. ഹോങ്കോങ്ങിലേക്കുള്ള കയറ്റുമതി 21 ശതമാനം ഇടിഞ്ഞ് 620.21 മില്യണ്‍ ഡോളറിലെത്തി. ചൈനയിലേക്കുള്ള മിക്ക വജ്ര കയറ്റുമതിയും ഹോങ്കോംഗ് വഴിയാണ് നടത്തുന്നത്. ഓര്‍ഡറുകളുടെ കുറവ് തൊഴിലാളികളെ അതിജീവിനത്തിനായി വായ്പ എടുക്കാനും ജോലിക്ക് മറ്റെവിടെയെങ്കിലും പോകുന്നതിനോ നിര്‍ബന്ധിതരാക്കുന്നു. 1,600 ലധികം വജ്ര തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ടെലിഗ്രാം മെസേജിംഗ് ആപ്പിലെ ഒരു ചാറ്റ് ഗ്രൂപ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ നിരാശ പ്രകടിപ്പിച്ചു.

Related Articles

© 2024 Financial Views. All Rights Reserved