കൊറോണ ആഘാതം: ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് 5.1 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിട്ടു

June 23, 2021 |
|
News

                  കൊറോണ ആഘാതം:  ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് 5.1 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിട്ടു

ദുബായ്: ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സോവറീന്‍ വെല്‍ത്ത് ഫണ്ടായ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് (ഐസിഡി) കഴിഞ്ഞ വര്‍ഷം 5.1 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. കമ്പനിയുടെ ആസ്തികളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഉണ്ടാക്കിയ ആഘാതവും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ദുബായുടെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വങ്ങളുമാണ് നഷ്ടത്തിനുള്ള പ്രധാന കാരണം. 

ദുബായിലെ പ്രധാന ബിസിനസ് സംരംഭങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ഐസിഡി 37 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 40 ശതമാനം ഇടിവുണ്ടായി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ്, ദുബായ് ഡ്യൂട്ടി ഫ്രീ, പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളായ ഇമാര്‍ പ്രോപ്പര്ട്ടീസ് അടക്കമുള്ള സംരംഭങ്ങളില്‍ നിക്ഷേപമുള്ള ഐസിഡി വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ല്‍ 4.9 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ലാഭം.   

യാത്ര, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി ദുബായിലെ പ്രധാന വ്യവസായ മേഖലകളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഏല്‍പ്പിച്ച കനത്ത ആഘാതമാണ് നഷ്ടത്തിനുള്ള പ്രധാനകാരണമായി ഐസിഡി പറഞ്ഞിരിക്കുന്നത്. നാല്‍പ്പതോളം സുപ്രധാന നിക്ഷേപങ്ങളുമായി ഐസിഡി, സേവനങ്ങളിലധിഷ്ഠിതമായ ദുബായ് സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിശ്ചയിക്കുന്ന പ്രധാന ഏകകമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഏതെങ്കിലും രീതിയിലുള്ള ലാഭം കമ്പനിക്കുണ്ടായിട്ടുണ്ടെങ്കില്‍ അത് യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എമിറേറ്റ്സ് എന്‍ബിഡി പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ്.

Related Articles

© 2024 Financial Views. All Rights Reserved