വോഡഫോണ്‍ ഐഡിയയെ ഇനി കേന്ദ്ര സര്‍ക്കാര്‍ നയിക്കും; കുടിശ്ശിക തീര്‍ക്കാന്‍ ഓഹരി ഏറ്റെടുക്കും

January 11, 2022 |
|
News

                  വോഡഫോണ്‍ ഐഡിയയെ ഇനി കേന്ദ്ര സര്‍ക്കാര്‍ നയിക്കും; കുടിശ്ശിക തീര്‍ക്കാന്‍ ഓഹരി ഏറ്റെടുക്കും

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വീയെ ഇനി കേന്ദ്ര സര്‍ക്കാര്‍ നയിക്കും. സ്പെക്ട്രം ലേലത്തിന്റെ തവണകളുമായി ബന്ധപ്പെട്ട മുഴുവന്‍ പലിശയും എയര്‍വേവ് ഉപയോഗിക്കുന്നതിന് സര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശികയും ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയതിനെതുടര്‍ന്നാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്.

വീയുടെ കണക്കുകള്‍ പ്രകാരം പലിശയുടെ നിലവിലുള്ള മൂല്യം ഏകദേശം 16,000 കോടി രൂപ (2.16 ബില്യണ്‍ ഡോളര്‍) ആണ്. ഇത് ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ വീയുടെ മുഴുവന്‍ കുടിശ്ശികയുടെ 35.8 ശതമാനം സര്‍ക്കാരിന്റെ കൈവശമെത്തും. ഇത് കൂടാതെ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡര്‍മാരായ വോഡഫോണ്‍ ഗ്രൂപ്പിന് ഏകദേശം 28.5 ശതമാനവും, ആദിത്യ ബിര്‍ള ഗ്രൂപ്പിന് ഏകദേശം 17.8 ശതമാനവും ഓഹരിയുണ്ടാകും. സ്‌പെക്ട്രം പേയ്മെന്റ് മൊറട്ടോറിയം, എയര്‍വേവുകളുടെ പലിശ ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള ഓപ്ഷന്‍, ബാങ്ക് ഗ്യാരന്റി കുറയ്ക്കല്‍ തുടങ്ങിയ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോം ദുരിതാശ്വാസ പാക്കേജിന്റെ ചുവട് പിടിച്ചാണ് വീയുടെ പുതിയ തീരുമാനം.

2016-ല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ടെലികോം മേഖലയിലെത്തിയതോടെയാണ് പ്രമുഖരായ ഭാരതി എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവര്‍ക്ക് അടിപതറിയത്. വിപണി ഇതുവരെ കണ്ടിട്ടില്ലാത്ത കുറഞ്ഞ നിരക്കില്‍ കോള്‍, ഡാറ്റ നിരക്കുകള്‍ ജിയോ അവതരിപ്പിച്ചതോടെ ഉപഭോക്താക്കള്‍ ജിയോയിലേക്ക് ഒഴുകി. ഇതോടെ മറ്റുള്ളവരുടെ സാമ്പത്തീക സ്ഥിതി പരുങ്ങലിലായി.

പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടതോടെയാണ് ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പും ശതകോടീശ്വരന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ ഐഡിയയും 2018ല്‍ ഒന്നിക്കാന്‍ തീരുമാനിച്ചതും വീ നിലവില്‍ വന്നതും. ഇതുവരെ വീ 7,854 കോടി രൂപ സര്‍ക്കാര്‍ കുടിശ്ശികയായി അടച്ചു. പക്ഷേ ഇപ്പോഴും ഏകദേശം 50,000 കോടി രൂപ കുടിശ്ശികയുണ്ട്. അതേസമയം ഭാരതി എയര്‍ടെല്‍ മാറ്റിവെച്ച സ്പെക്ട്രവുമായി ബന്ധപ്പെട്ട പേയ്മെന്റുകളുടെയും സര്‍ക്കാര്‍ കുടിശ്ശികയുടെയും പലിശ ഇക്വിറ്റിയായി മാറ്റേണ്ടതില്ലെന്ന തീരുമാനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved