മൊറട്ടോറിയം വായ്പ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബാങ്കുകള്‍

March 30, 2021 |
|
News

                  മൊറട്ടോറിയം വായ്പ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബാങ്കുകള്‍

ബാങ്ക് വായ്പകളുടെ തിരിച്ചടവിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയുവമായി ബന്ധപ്പെട്ട കൂട്ടു പലിശ, പിഴ പലിശ എന്നിവ തിരിച്ചു നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബാങ്കുകള്‍. മൊത്തം 7,000-7,500 കോടി രൂപയുടെ ഈ ബാധ്യത സര്‍ക്കാര്‍ നിറവേറ്റണമെന്ന ആവശ്യവുമായി ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്സ് അസ്സോസിയേഷന്‍ (ഐബിഎ) ധനമന്ത്രാലയത്തെ സമിപിക്കുമെന്ന് റിപോര്‍ട്ടുകള്‍. കോവിഡ് അടച്ചുപൂട്ടല്‍ വരുത്തിയ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് വായ്പകള്‍ തിരിച്ചടക്കുന്നതിന് ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൊറട്ടോറിയം കാലത്തെ 2-കോടി വരെയുള്ള വായ്പകളുടെ പലിശയും, കൂട്ടു പലിശയും, പിഴ പലിശയും സര്‍ക്കാര്‍ വഹിക്കുന്നതാണെന്നും അറിയിച്ചിരുന്നു.

മൊറട്ടോറിയവുമായി ബന്ധപ്പെട്ട കേസ്സില്‍ പലിശ മൊത്തം എഴുതി തള്ളണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിനൊപ്പം കൂട്ടു പലിശയും, പിഴ പലിശയും ബാങ്കുകള്‍ ഉപേക്ഷിക്കണമെന്നും വ്യക്തമാക്കി. 2-കോടിയില്‍ അധികമുള്ള വായ്പകളുടെ കൂട്ടു-പിഴ പലിശകളുടെ ഗണത്തില്‍ ബാങ്കുകള്‍ ഈടാക്കിയ തുക 7,000-7,500 കോടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. സുപ്രീം കോടതി വിധി പ്രകാരം ഈടാക്കിയ ഈ തുക ബാങ്കുകള്‍ തിരിച്ചു നല്‍കേണ്ടി വരും. തിരിച്ച് നല്‍കാനുളള ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണാമെന്നാണ് ഐബിഎ ആവശ്യപ്പെടുന്നത്.

കൂട്ടു-പിഴ പലിശകളില്‍ നിന്നും വായ്പയെടുത്ത എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നത് ദുരിതാശ്വാസത്തിന്റെ ഗണത്തില്‍ വരുന്ന നടപടിയായി കണക്കാക്കണമെന്നാണ് ഈ മേഖലയില്‍ ഉള്ളവര്‍ വാദിക്കുന്നത്. കോവിഡ് വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധികള്‍ ഇനിയും പൂര്‍ണ്ണമായും വിട്ടുമാറാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള നടപടി വായ്പയെടുത്തവരെ സംബന്ധിച്ചിടത്തോളം ഏറെ സഹായകമായിരിക്കുമെന്ന് കരുതപ്പെടുന്നു.

മൊറട്ടോറിയം നിലനിന്ന മാര്‍ച്ച് 1, 2020 മുതല്‍ ആഗസ്റ്റ് 31 2020 വരെയുളള മൊത്തം ദിവസങ്ങള്‍ വായ്പകളെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതിനുള്ള കണക്കെടുപ്പില്‍ നിന്നും ഒഴിവാക്കണമെന്ന് ഐബിഎ ഒരു സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇതിന്റെ പ്രയോജനം ഈ നിശ്ചിത കാലയളവില്‍ മൊറട്ടോറിയം ആനുകൂല്യങ്ങള്‍ കൈപ്പറ്റാതിരിക്കുകയും എന്നാല്‍ പിന്നീട് വായ്പ തിരിച്ചടവിന് പ്രയാസങ്ങള്‍ അനുഭവിച്ചവരെ സഹായിക്കുന്നതിനും ഉതകുന്നതാണ്.

Related Articles

© 2024 Financial Views. All Rights Reserved