ക്രൂഡ് ഓയില്‍: സൗദിയുമായുള്ള കൂട്ടുവെട്ടി ഇന്ത്യ; ഗയാനയുമായി പുതിയ കൂട്ടിന് ഒരുങ്ങുന്നു

April 26, 2021 |
|
News

                  ക്രൂഡ് ഓയില്‍: സൗദിയുമായുള്ള കൂട്ടുവെട്ടി ഇന്ത്യ;  ഗയാനയുമായി പുതിയ കൂട്ടിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താക്കളാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് ഇതുവരെ ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയച്ചതെങ്കില്‍, ഇനി ഈ കൂട്ടുകെട്ട് വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയുമായി ദീര്‍ഘകാല കരാറിനാണ് ശ്രമം.

ക്രൂഡ് ഓയില്‍ ഉല്‍പ്പാദകരുടെ നിരയിലേക്ക് പുതുതായി കടന്നുവരുന്ന രാജ്യമാണ് ഗയാന. തങ്ങളുടെ രാജ്യത്ത് ഉല്‍പ്പാദിപ്പിച്ച ഒരു ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കാര്‍ഗോ ഗയാന ഇന്ത്യയിലേക്ക് അയക്കും. ഗുണമേന്മാ പരിശോധനയുടെ കൂടി ഭാഗമായാണിത്. മികച്ച ഗുണനിലവാരമുള്ള ക്രൂഡ് ഓയിലാണ് ഗയാനയുടേതെങ്കില്‍ ദീര്‍ഘകാലത്തുള്ള ക്രൂഡ് ഓയില്‍ വിതരണ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 25 ശതമാനം വര്‍ധനവാണ് ഇന്ത്യയില്‍ ഇന്ധന ഉപഭോഗത്തിലുണ്ടായത്. ആഗോള വിപണിയിലെ വലിയ മൂന്നാമത്തെ ഉപഭോക്താവ് എന്ന നിലയില്‍ ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കാനുള്ള ഒരു ആയുധമായി കൂടിയാണ് ഗയാനയുമായുള്ള കരാറിനെ ഇന്ത്യ കാണുന്നത്.

ഒപെക് രാജ്യങ്ങളും അവരുടെ സഖ്യ രാഷ്ട്രങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറച്ചത് ഇന്ധന വിപണിയില്‍ വില വര്‍ധനവിന് കാരണമായിരുന്നു. ഇന്ത്യ ഇതിനെ തുറന്നെതിര്‍ത്തതുമാണ്. മെയ് മാസത്തില്‍ 36 ശതമാനം ക്രൂഡ് ഓയില്‍ സൗദിയില്‍ നിന്ന് മാത്രം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നു. അപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സൗദി അറേബ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഈ മാസം ഇന്ത്യയിലെ സ്വകാര്യ റിഫൈനറിയായ എച്ച്പിസിഎല്‍ - മിത്തല്‍ എനര്‍ജി ലിമിറ്റഡ് ഗയാനയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ പ്രതിനിധികള്‍ തമ്മിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വിലയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ ഇന്ത്യ-ഗയാന സര്‍ക്കാരുകള്‍. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴി സംസ്‌കരിച്ച് വിതരണം ചെയ്യും.

Related Articles

© 2024 Financial Views. All Rights Reserved