ബില്‍ ഗേറ്റ്‌സിന്റേയും ഒബാമയുടേതുമുള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; വിശദീകരണവുമായി ട്വിറ്റര്‍ രംഗത്ത്

July 16, 2020 |
|
News

                  ബില്‍ ഗേറ്റ്‌സിന്റേയും ഒബാമയുടേതുമുള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; വിശദീകരണവുമായി ട്വിറ്റര്‍ രംഗത്ത്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെയുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍ രംഗത്ത്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളില്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍  ബില്‍ ഗേറ്റ്‌സിന് പുറമേ, മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, ടെസ്‌ല ഉടമ എലോണ്‍ മസ്‌ക് എന്നിവരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

വ്യാജ വെബ് സൈറ്റിന്റെ ബിറ്റ്‌കോയിന്‍ അക്കൗണ്ടിലേക്ക് 1000 ഡോളര്‍ അയച്ചാല്‍ നിങ്ങള്‍ക്ക് 2000 ഡോളര്‍ ലഭിക്കും എന്ന സന്ദേശമാണ് പ്രധാനമായും പ്രത്യേക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്ക് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. പാസ്‌വേര്‍ഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ രംഗത്ത് വന്നത്. സംഭവം അറിഞ്ഞ് പ്രതികരിച്ച ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ഇത് കഠിനമേറിയ ദിനം എന്നാണ് ട്വീറ്റ് ചെയ്തത്. സംഭവം നേരെയാക്കുവാന്‍ ട്വിറ്റര്‍ ടീം കഠിനമായ ശ്രമത്തിലാണ് എന്ന് പറഞ്ഞ ഇദ്ദേഹം, എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുകയാണെന്നും, എന്താണ് സംഭവിച്ചത് എന്നതിന്റെ വ്യാക്തമായ കാരണങ്ങള്‍ എല്ലാവരെയും അറിയിക്കും എന്നും വ്യക്തമാക്കി.

ട്വിറ്ററിന്റെ ഔദ്യോഗിക പരിഹാര വിഭാഗം ട്വിറ്റര്‍ സപ്പോര്‍ട്ടും പ്രതികരണം നല്‍കിയിട്ടുണ്ട്. ഇവരുടെ ആദ്യത്തെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ് - ഒരു സുരക്ഷ പ്രശ്‌നം ഉണ്ടായി എന്നത് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട് വിവരങ്ങള്‍ ഉടനെ അറിയിക്കും.

ഇതിന് ശേഷം അക്രമിക്കപ്പെട്ട അക്കൗണ്ടുകള്‍ സാധാരണ നിലയിലായെന്നും അതില്‍ നിന്നും ഇപ്പോള്‍ ട്വീറ്റ് ചെയ്യാം എന്നും ട്വിറ്റര്‍ സപ്പോര്‍ട്ട് അറിയിച്ചു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം കണ്ടെത്തിയെന്ന് ട്വിറ്റര്‍ സപ്പോര്‍ട്ട് അറിയിച്ചത്. ഇത് കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണമാണ്, ഇത് ട്വിറ്റര്‍ ജീവനക്കാരെ ലക്ഷ്യമാക്കിയാണ് നടന്നത്. അത് വിജയിച്ചതിലൂടെ ഇവര്‍ ട്വിറ്ററിന്റെ ഉള്ളിലെ ഇന്റേണല്‍ സിസ്റ്റങ്ങളും ടൂളുകളും ഉപയോഗിച്ച് ആക്രമണം നടത്തി - എന്നാണ് ട്വിറ്റര്‍ സപ്പോര്‍ട്ട് പറയുന്നത്.

Related Articles

© 2024 Financial Views. All Rights Reserved