സ്ഥിര നിക്ഷേപങ്ങളുടേയും വായ്പകളുടേയും പലിശ നിരക്ക് കുറച്ച് എസ്ബിഐ; വായ്പകള്‍ക്കുള്ള പലിശ നിരക്ക് 0.10 ശതമാനവും എഫ്ഡികള്‍ക്ക് 20-25 ബേസിസ് പോയിന്റും കുറച്ചു

September 09, 2019 |
|
News

                  സ്ഥിര നിക്ഷേപങ്ങളുടേയും വായ്പകളുടേയും പലിശ നിരക്ക് കുറച്ച് എസ്ബിഐ; വായ്പകള്‍ക്കുള്ള പലിശ നിരക്ക് 0.10 ശതമാനവും എഫ്ഡികള്‍ക്ക് 20-25 ബേസിസ് പോയിന്റും കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടേയും വായ്പകളുടേയും പലിശ നിരക്ക് കുറച്ചു. നേരത്തെ 8.25 ശതമാനമായിരുന്ന വായ്പാ പലിശ നിരക്ക് 0.10 ശതമാനം കുറച്ച് 8.15 ശതമാനമാക്കി. 20 മുതല്‍ 25 ബേസിസ് പോയിന്റ് വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറച്ചത്. 180 ദിവസം മുതല്‍ 210 ദിവസം വരെയുളള നിക്ഷേപങ്ങള്‍ക്കുളള പലിശ 6 ശതമാനത്തില്‍ നിന്നും 5.8 ശതമാനമാക്കിയിട്ടുണ്ട്. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 6.70 ശതമാനത്തില്‍ നിന്നു 6.50 ശതമാനവും രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ 6.50 ശതമാനത്തില്‍ നിന്നു  6.25ശതമാനം വരെയുമാണ് കുറവ് വരുത്തിയിട്ടുള്ളത്. പുതിയ പലിശ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

അടിസ്ഥാന ചെലവ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റ് ആണ് കുറച്ചത്; എല്ലാ മെച്യുരിറ്റികളിലുമുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വരെയും. സെപ്റ്റംബര്‍ 10 മുതല്‍  തങ്ങളുടെ എംസിഎല്‍ആര്‍ പ്രതിവര്‍ഷം 8.15 ശതമാനമാകുമെന്ന് എസ്ബിഐ അറിയിച്ചു. ഇതനുസരിച്ചാണ് വായ്പകളുടെയും എഫ് ഡി നിക്ഷേപങ്ങളുടെയും പലിശ നിരക്കുകള്‍ കുറയുന്നത്.

ഈ സാമ്പത്തിക വര്‍ഷം എസ്ബിഐ അഞ്ചാം തവണയാണ് എംസിഎല്‍ആറില്‍ കുറവു വരുത്തുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 1.1 ശതമാനം പോയിന്റ് കുറച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.കഴിഞ്ഞ മാസം രണ്ടു തവണ എസ്ബിഐ പലിശ നിരക്കു കുറച്ചിരുന്നു. 10 മുതല്‍ 50 ബേസിസ് പോയന്റു വരെയാണ്  ഓഗസ്റ്റ് 26ന് കുറവുവരുത്തിയത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുത്തത്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ആനുകൂല്യം വാണിജ്യ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുകയെന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ഇത് ഉദ്ദേശിച്ചതുപോലെ നടപ്പാകാതെ വന്നപ്പോഴാണ് റിസര്‍വ് ബാങ്ക്  ഒക്ടോബര്‍ 1 മുതല്‍ ചില വായ്പകളെ ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകളുമായി ബന്ധിപ്പിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും ഉത്തരവു നല്‍കിയത്.

പുതുക്കിയ നിക്ഷേപ പലിശ നിരക്ക്(ബ്രാക്കറ്റില്‍ പഴയത്) : 7 മുതല്‍ 45 ദിവസം വരെ 4.50 ശതമാനം (4.50 ശതമാനം), 46 മുതല്‍ 179 ദിവസം വരെ 5.50 ശതമാനം (5.50), 180 മുതല്‍ 210 ദിവസം വരെ 5.80 ശതമാനം (6), ഒരുവര്‍ഷം മുതല്‍ 2 വര്‍ഷംവരെ 6.50 ശതമാനം (6.70), 2 മുതല്‍ 3 വര്‍ഷംവരെ 6.25 ശതമാനം (6.50). 

Related Articles

© 2024 Financial Views. All Rights Reserved