പൊള്ളുന്ന തക്കാളി; വില കുതിച്ചുയരുന്നു

July 13, 2020 |
|
News

                  പൊള്ളുന്ന തക്കാളി; വില കുതിച്ചുയരുന്നു

തക്കാളി വില കുതിച്ചുയരുന്നു. അനുകൂലമല്ലാത്ത കാലാവസ്ഥയും ഇന്ധനവില ഉയരുന്നതും പല നഗരങ്ങളിലെയും ലോക്ക്ഡൗണ്‍ പച്ചക്കറി വിതരണത്തെ ബാധിച്ചതുമാണ് വില കുത്തനെ ഉയരാന്‍ കാരണം. അടുത്ത ഏതാനും ദിവസത്തേക്ക് മിക്ക പച്ചക്കറികളുടെയും വില കിലോഗ്രാമിന് 50 രൂപയ്ക്ക് മുകളില്‍ തുടരുമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

ഉള്ളി, തക്കാളി എന്നിവ പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഈ രണ്ട് പച്ചക്കറികളുടെയും വില ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയിലുടനീളം തക്കാളിയുടെ വില ഉയരും. കര്‍ണാടകയില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നുമുള്ള ഈ പച്ചക്കറിയുടെ മൊത്ത നിരക്ക് ഇതിനകം കിലോയ്ക്ക് 40-50 രൂപയാണ്. റീട്ടെയില്‍ വിപണിയില്‍ ഈ നിരക്ക് ഇരട്ടിയാകും.

ഹിമാചല്‍ പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതിനാല്‍ വിലകള്‍ ഇതിനകം തന്നെ ഉയര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ആദ്യകാല മണ്‍സൂണ്‍ തക്കാളി ഉല്‍പാദനത്തെ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും കുറഞ്ഞ വില കാരണം ഹരിയാനയിലെ കര്‍ഷകര്‍ തക്കാളി നശിപ്പിച്ചു കളഞ്ഞിരുന്നു.

ഹിമാചല്‍ പ്രദേശിലെയും ഹരിയാനയിലും തക്കാളി ഉല്‍പാദന സീസണ്‍ ഏതാണ്ട് അവസാനിച്ചതായാണ് വിവരം. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് പുതിയ വിള പ്രതീക്ഷിക്കുന്നതായും മൊത്തവ്യാപാരികള്‍ പറയുന്നു. ബെംഗളൂരുവിലെ ലോക്ക്‌ഡൌണ്‍ തക്കാളി വിതരണത്തില്‍ കൂടുതല്‍ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും റീട്ടെയില്‍ വിപണികളില്‍ തക്കാളി വില നിലവില്‍ കിലോഗ്രാമിന് 100 രൂപയില്‍ കൂടുതലാണ്.

പച്ചക്കറികളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം രാജ്യത്തുടനീളമുള്ള പ്രധാന മാര്‍ക്കറ്റുകളിലെല്ലാം ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ മൊത്ത നിരക്ക് ഇരട്ടിയായിരുന്നു. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ മാത്രമല്ല മറ്റ് നിരവധി പച്ചക്കറികളുടെയും വില കഴിഞ്ഞ വര്‍ഷത്തേയ്ക്കാള്‍ 30-40 ശതമാനം വരെ വര്‍ദ്ധിച്ചു. ഉദാഹരണത്തിന് ഡല്‍ഹിയിലെ ആസാദ്പൂര്‍ മാണ്ഡിയില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെണ്ടക്കയ്ക്ക് കിലോയ്ക്ക് 16 രൂപയായിരുന്നു വില. ഈ വര്‍ഷം ഇത് 24 രൂപയായി ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved