ബീജിങ്: യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും ആരംഭിച്ചു. ഒരു വര്‍ഷത്തിലധികമായി നീണ്ടുനിന്ന വ്യാപാരയുദ്ധം ഇരുരാജ്യങ്ങള്‍ക്കും വന്‍ സാമ്പത്തിക പ്രതിസന്ധികളാണ് സൃഷ്ടിച്ചിരുന്നത്. ആദ്യഘട്ടമായി കരാറില്‍ ചൈന ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ താരിഫുകളും പിന്‍വലിക്കാനാണ് ആവശ്യപ്പെടുക. ചൈനയുടെ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് വാര്‍ത്തകള്‍ പുറത്തുവിട്ടു
യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആരംഭിച്ച് 16 മാസങ്ങള്‍ പിന്നിടുകയാണ്. ഇരുരാജ്യങ്ങളുടെയും ഈ ശീതസമരം മറ്റ് രാജ്യങ്ങളുടെയും സാമ്പത്തികാവസ്ഥയെ താളംതെറ്റിച്ചിരുന്നു. പരസ്പരം മത്സരിച്ചാണ് ചൈനയും യുഎസും തങ്ങളുടെ രാജ്യത്തേക്കുള്ള ഇറക്കുമതിയിലും മറ്റും നികുതി വര്‍ധിപ്പിച്ചത്. ഇത് പല പ്രമുഖ കമ്പനികള്‍ക്കും തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. എന്നാല്‍ രണ്ട ്‌രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് അറുതിയാകുന്നുവെന്നാണ് വാര്‍ത്തകള്‍. വ്യാപാരയുദ്ധം അവസാനിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഒത്തുതീര്‍പ്പിനുള്ള താല്‍പ്പര്യവും പ്രകടിപ്പിച്ചു. ഇതിനായി പുതിയൊരു വ്യാപാരക്കറാറിനും രൂപംനല്‍കുകയാണ്. 'ഡിസംബര്‍ 15ന് താരിഫുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനമാണ് കരാറിലുള്ളത്. ' എന്നാല്‍ അത് പിന്‍വലിക്കുന്നതിന് പകരമാവില്ല വാഗ്ദാനമെന്ന ചൈനയുടെ നിലപാട് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ മാസത്തില്‍ ഒത്തുതീര്‍പ്പ് ഉടമ്പടി രൂപം കൊള്ളുമെന്നാണ് കരുതിയത്. എന്നാല്‍ താരിഫുകളെ സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ ചൈന ആവശ്യപ്പെടുന്നതിനാല്‍ വ്യാപാരക്കരാര്‍ ഈ വര്‍ഷാവസാനം വരെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈത്തൈസര്‍,ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചീന്‍ എന്നിവരെ ചൈന ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുണ്ട്. യുഎസിലെ താങ്ക്‌സ്വിങ് ആഘോഷങ്ങളുടെ അവധിക്ക് ശേഷം ഉദ്യോഗസ്ഥര്‍ ചൈനയിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയും യുഎസും തമ്മില്‍ പുതിയൊരു വ്യാപാരക്കരാറിലേക്ക് നീങ്ങിയാല്‍ മറ്റ് ലോകരാജ്യങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ കയറ്റുമതി താരിഫ് വര്‍ധനവിലും വിലക്കിലുമൊക്കെ നീക്കുപോക്കുണ്ടാകുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.