Lifestyle

വാഹന വില്‍പ്പനയിലെ ഇടിവിന് പരിഹാരം നിര്‍ദേശിച്ച് ആനന്ദ് മഹീന്ദ്ര; ജിഎസ്ടി കുറച്ചാല്‍ വാഹന വില്‍പ്പനയിലെ പ്രതിസന്ധിക്ക് വിരാമമാകും

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട പ്രതിസന്ധി മൂലം വാഹന നിര്‍മ്മാണ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാനും, നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ വാഹന വിപണിയില്‍ പ്രതിസന്ധി നേരിടുന്നതിന്റെ പ്രധാന കാരണം ഇന്ധന വിലയിലുണ്ടായ വര്‍ധനവും, ഇലക്ടോണിക് വാഹനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന പിന്തുണയുമാണ്. അതോടപ്പം വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിതമായ ജിഎസ്ടിയുമാണെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത്. 

അതേസമയം വാഹന വില്‍പ്പനിയില്‍ ഇപ്പോള്‍ രൂപപ്പെട്ട കിതപ്പ് മാറണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കുറക്കണമെന്നാണ് മീഹന്ദ്ര&മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. സെസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാറുമായി ചേര്‍ന്ന് കമ്പനി ഇലക്ടോണിക് വാഹന നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍  വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.

Author

Related Articles