Lifestyle

ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ കാര്‍ ബ്രാന്റുകള്‍ അറിയാം; ലക്ഷ്വറി പ്രേമം കൂടുതല്‍ മോദിയ്ക്ക്

രാജ്യത്തലവന്‍മാരുടെ ഓട്ടോ ബ്രാന്റുകള്‍ അറിയാന്‍ വാഹനപ്രേമികള്‍ക്ക് എന്നും താല്‍പ്പര്യമാണ്. ഏറ്റവും മുന്തിയ ലക്ഷ്വറി സൗകര്യങ്ങളും സുരക്ഷയും ഒരുപോലെ സമന്വയിക്കുന്നവയായിരിക്കും ഇവരുടെ വാഹനങ്ങള്‍ . ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ കാറുകള്‍ ഏതെല്ലാമെന്ന് അറിയാന്‍ ആര്‍ക്കും കൗതുകമുണ്ടാകും. ജവഹര്‍ലാല്‍ മുതല്‍ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ കാര്‍ പ്രേമം പരിശോധിക്കാം.

ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ കാറുകളെ കുറിച്ച്  പറയുമ്പോള്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ പരാമര്‍ശിക്കാതിരിക്കാനാകില്ല. കാരണം  ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമെന്ന് പറഞ്ഞാല്‍ ഒരുകാലത്ത് ഹിന്ദുസ്ഥാന്‍ അംബാസിഡറായിരുന്നു. ഒരു കാലത്ത് ഇന്ത്യക്കാരുടെ സ്റ്റാറ്റസ് സിമ്പലായിരുന്നു ഇവന്‍. 1958 മുതല്‍ 2002 വരെ ഈ ബ്രാന്റ് തുടര്‍ന്നു. എങ്കിലും ചില പ്രധാനമന്ത്രിമാര്‍ മറ്റ് ചില കാറുകള്‍ കൂടി ഓടിച്ചിരുന്നു.

ഏറ്റവും വേഗവും ആഡംബര സൗകര്യങ്ങളുമുള്ള കാറുകളോട് ഇഷ്ടം പുലര്‍ത്തിയിരുന്ന പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. ഫാസ്റ്റ് കാറുകളോട് അതീവ ചായ് വ് പ്രകടിപ്പിച്ചയാളാണ് അദേഹം. എന്നിരുന്നാലും വളരെ കാലം ഹിന്ദുസ്ഥാന്‍ അംബാസഡര്‍ തന്നെയായിരുന്നു ഔദ്യോഗിക വാഹനം. പിന്നീട് ജോര്‍ദാന്‍ രാജാവ് അദേഹത്തിന് ഒരു റേഞ്ച് റോവര്‍ സമ്മാനിച്ചു. ഒരു വര്‍ഷത്തിന് ശേഷം അദേഹം ഒരു മെഴ്‌സിഡസ് ബെന്‍സ് 500 സെല്‍ മോഡല്‍ കൂടി രാജീവ് ഗാ്ന്ധിയ്ക്ക് സമ്മാനമായി നല്‍കി. 

1991 മുതല്‍ 96 വരെ രാജ്യംഭരിച്ച പ്രധാനമന്ത്രി നരസിംഹറാവുവിനെ സാമ്പത്തിക ഉദാരവത്കരണം നടപ്പാക്കിയ പ്രധാനമന്ത്രിയെന്ന നിലയില്‍ ഏവരും ഓര്‍ക്കും. അദേഹം വളരെക്കാലം ഹിന്ദുസ്ഥാന്‍ അംബാസിഡറായിരുന്നു ഉപയോഗിച്ചിരുന്നത്. ഐകെ ഗുജറാള്‍,എച്ച്.ഡി ദേവഗൗഡ,ഏറെകാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയ് എന്നിവരും അംബാസിഡര്‍ പ്രേമികള്‍ തന്നെ. ഇതില്‍ വാജ്‌പേയി വൈറ്റ് അബംസിഡറായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. പിന്നീട് പ്രത്യേക സുരക്ഷാ ഗ്രൂപ്പ് അദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനായി ബിഎംഡബ്ല്യു-7 സീരിസ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കി. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഇവരുടെ വാഹനനിരയിലേക്ക് ബിഎംഡബ്യു 7 സീരിസ് സെഡാനും ബിഎംഡബ്യു എക്‌സ് 5 എസ് യുവിയും ഇടം പിടിച്ചു. 

 മന്‍മോഹന്‍സിങ്ങിന് ശേഷം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തിലെത്തിയപ്പോള്‍ വാഹനനിര വിശാലമായി. നിരവധി ലക്ഷ്വറി കാറുകള്‍ അദേഹം മാറി മാറി ഉപയോഗിച്ചു. ഔദ്യോഗിക വാഹനമായ ബിഎംഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റി ഇപ്പോള്‍ അദ്ദേഹത്തിന്റെ കോണ്‍വോയിയില്‍ വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ. മുന്‍കാലങ്ങളില്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, മുന്‍തലമുറ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ തുടങ്ങിയ എസ്യുവികളില്‍ പ്രധാന മന്ത്രിയെ നാം സമീപകാലത്ത് കണ്ടിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ തലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിലാണ് നരേന്ദ്ര മോദിയെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തായ്ലന്‍ഡില്‍ നിന്ന് അദ്ദേഹം ഇന്ത്യയിലെത്തിയതിന്റെ വീഡിയോ ഏതാനും വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തു, പ്രധാനമന്ത്രി പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ പ്രവേശിക്കുന്നത് ഇതില്‍ കാണാം.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഉപയോഗിക്കുന്ന അതേ ലാന്‍ഡ് ക്രൂസറല്ല ഇത്. 1.7 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ഏറ്റവും പുതിയ തലമുറ എസ്യുവിയാണിത്. ഈ കാറിന്റെ ഓണ്‍-റോഡ് വില ഏകദേശം രണ്ട് കോടി രൂപയായിരിക്കും. ഇതൊരു സാധാരണ ടൊയോട്ട ലാന്‍ഡ് ക്രൂയിസറല്ല, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആളുകളില്‍ ഒരാളെ വഹിക്കുന്ന കനത്ത സുരക്ഷാ കവചിത വാഹനമാണിത്.

മെഴ്സിഡസ് ബെന്‍സ്, ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു തുടങ്ങിയ നിര്‍മ്മാതാക്കളെ പോലെ കവചിത വാഹനങ്ങള്‍ ടൊയോട്ട ഔദ്യോഗികമായി വാഗ്ദാനം ചെയ്യുന്നില്ല. അതിനാല്‍ വാഹനം ഒരു ബാഹ്യ ഏജന്‍സിയില്‍ നിന്ന് സുരക്ഷാ കവചം ചെയ്‌തെടുക്കണം. വാഹനം പ്രധാനമന്ത്രിയുടേത് ആയതിനാല്‍ കൃത്യമായ വിലയും വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന കവചത്തിന്റെ അളവും രഹസ്യമായി തുടരുന്നു.  അടുത്ത കാലത്തായി, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം നിരവധി തവണ പരിഷ്‌കരിച്ചിട്ടുണ്ട്. 

Author

Related Articles