Lifestyle

ജനുവരി മുതല്‍ കാര്‍വില നിരക്ക് ഉയരും; വില വര്‍ധനവ് പ്രഖ്യാപിച്ച് പ്രമുഖ കമ്പനികള്‍

പുതുവര്‍ഷത്തില്‍ കാര്‍ വില ഉയര്‍ത്താന്‍ കമ്പനികളുടെ നീക്കം. പല കമ്പനികളും ജനുവരി മുതല്‍ കാര്‍വില ഉയരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി റെനോയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്തായി അടുത്തിടെ പുറത്തിറക്കിയ ട്രൈബര്‍, ഡസ്റ്റര്‍, ക്വിഡ്, ക്യാപ്ചര്‍, ലോഡ്ജി എന്നിവയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ റെനോയുടെ  ഇന്ത്യന്‍ സബ്സിഡിയറി വില്‍ക്കുന്ന വാഹനങ്ങള്‍. മോഡലിനെ ആശ്രയിച്ച് വിലക്കയറ്റം വ്യത്യാസപ്പെടാം. വിവിധ മോഡലുകള്‍ക്ക് വിലവര്‍ദ്ധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.വാഹനങ്ങളുടെ നിര്‍മാണ ചിലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്താനുള്ള പ്രധാന കാരണമായി റെനോ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 എന്‍ജിന്‍, സുരക്ഷാ മാനദണ്ഡം തുടങ്ങിയവ വീണ്ടും വില ഉയരാന്‍ കാരണമാക്കുമെന്നും സൂചനയുണ്ട്. എത്ര ശതമാനമാണ് കൂടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

2019 ഓഗസ്റ്റില്‍ 4.95 ലക്ഷം - 6.49 ലക്ഷം രൂപ  (എക്‌സ്‌ഷോറൂം) വില റേഞ്ചിലാണ് ട്രൈബര്‍ പുറത്തിറക്കിയത്.പുതുക്കിയ ഡസ്റ്റര്‍ , ക്വിഡ് എന്നിവയും ഈ വര്‍ഷം അവതരിപ്പിച്ചു. ട്രൈബറിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് നവംബര്‍ മാസത്തെ വില്‍പ്പനയില്‍ റെനോയ്ക്ക് 77 ശതമാനത്തിന്റെ വളര്‍ച്ച സ്വന്തമായി. 2019 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 18,511 ട്രൈബറുകളാണ് നിരത്തിലെത്തിയത്. പ്രതിമാസം ശരാശരി 4600 യൂണിറ്റ് വീതം പുറത്തിറങ്ങി. നവംബര്‍ വില്‍പ്പനയില്‍ ക്വിഡിനെ മറികടന്ന് ബെസ്റ്റ് സെല്ലിങ് റെനോ കാര്‍ എന്ന ബഹുമതി ട്രൈബര്‍ സ്വന്തമാക്കി. 6071 ട്രൈബറാണ് നവംബറില്‍ പുറത്തിറങ്ങിയത്.ഹ്യൂണ്ടായ് മോട്ടോഴ്‌സും മാരുതിസുസുകിയും ടാറ്റാമോട്ടോഴ്‌സും വിലവര്‍ധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതും ബിഎസ് 6 ഭേദഗതി നടപ്പിലാക്കിയതുമൊക്കെ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിട്ടുണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.

 

News Desk
Author

Related Articles