Lifestyle

റിലയന്‍സ് രാജാവും ഹാര്‍ദിക് പാണ്ഡ്യയും മാത്രമല്ല മലപ്പുറത്തെ മുഹമ്മദ് കുട്ടിയും മൂന്നു കോടിയുടെ ബെന്‍സില്‍ പറക്കും; ആഡംബര തമ്പുരാനായ മെഴ്‌സിഡസ് ബെന്‍സ് ജി-വാഗണ്‍ എസ്‌യുവി മലപ്പുറത്തുണ്ടേ

മലപ്പുറം: ആഡംബര വാഹനങ്ങളുടെ രാജാവായ മെഴ്‌സിഡസ് ബെന്‍സിന്റെ അത്യാഡംബര വാഹനം ജി വാഗണ്‍ എസ് യു വിയെ പറ്റി നെറ്റില്‍ പരാതാത്തവരില്ല. പ്രത്യേകിച്ച് മലയാളികള്‍. രാജ്യത്തെ ബിസിനസ് തമ്പുരാനായ മുകേഷ് അംബാനിയും ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യയുമാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്ന ഇന്ത്യാക്കാര്‍. എന്നാല്‍ ഈ കൂട്ടത്തിലേക്ക് വരികയാണ് മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടിയും. 

അജ്ഫാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയായ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയാണ് ബെന്‍സ് ജി-വാഗണ്‍ ജി63 എന്ന ആഡംബര എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.  ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം ജര്‍മ്മനിയില്‍ നിന്നാണ് മുഹമ്മദ്കുട്ടി ഈ വാഹനം എത്തിച്ചത്.  ജര്‍മനിയില്‍ നിന്ന് വിമാനമാര്‍ഗം പുണെയിലേക്കും അവിടെനിന്ന് കരിപ്പൂരിലേക്കുമാണ് മെഴ്സിഡസിന്റെ ഈ കിടിലന്‍ എസ്യുവി എത്തിച്ചത്. കേരളത്തില്‍ വന്നപ്പോള്‍ ഓണ്‍ റോഡ് തുക മൂന്നു കോടിയായി.

ചെറുപ്പം മുതല്‍ തന്നെ വാഹനം തനിക്കൊരു ഹരമാണെന്നും, ഈ വാഹനം സ്വന്തമാക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. വാര്‍ത്തകളിലുടെയാണ് ആദ്യമായി ഈ വാഹനത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.  രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറാന്‍ പ്രസിഡന്റിനുവേണ്ടിയാണ് ആദ്യമായി ഈ വാഹനം നിര്‍മിക്കുന്നത്. രണ്ടാമത്തെ മോഡല്‍ മാര്‍പ്പാപ്പയ്ക്ക് വേണ്ടിയുമാണ് നിര്‍മിച്ചത്.

തുടര്‍ന്ന്, 1979 മുതലാണ് മെഴ്സിഡസ് ബെന്‍സ് ജി വാഗണ്‍ വ്യവസായികമായി നിര്‍മിച്ച് തുടങ്ങിയത്.  നാല് ലിറ്ററിന്റെ വി8 ബൈ ടര്‍ബോ എന്‍ജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. 585 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത. എട്ട് കിലോ മീറ്ററാണ് വാഹനത്തിന്റെ മൈലേജ്.

Author

Related Articles