Lifestyle

വാഹന നിര്‍മ്മാണ കമ്പനികള്‍ പ്രതിസന്ധിയില്‍; ഫാക്ടറികള്‍ ദിവസങ്ങളോളം അടച്ചിടും

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെല്ലാം ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.  വിപണിയില്‍ നേരിടുന്ന മാന്ദ്യം മൂലം വിവിധ കമ്പനികള്‍ക്കെല്ലാം പിടിച്ചുനില്‍ക്കാന്‍ സാധ്യമാകാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. എസ്എംഎല്‍ ഇസുസുവും നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ആറ് ദിവസം വരെ നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് കമ്പനി ദിവസങ്ങളോളം അടച്ചിടാന്‍ തീരുമാനിച്ചത്. 

അതേസമയം എസ്എംഎല്‍ എന്തിനാണ് നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചിടുന്നത് എന്നതിനെ പറ്റി വ്യക്തമായ അഭപ്രായം ഇതുവരെ പറയാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളായ ഹുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ആഗസ്റ്റ് മാസത്തിലെ വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തി. മാരുതിയുടെ വില്‍പ്പനയില്‍ മാത്രം ആഗസ്റ്റ് മാസത്തില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളും, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയ അമതി പ്രോത്സാഹനം മൂലവുമാണ് വാഹന വിപണി ഏറ്റവും വലിയ പ്രതിസന്ധിയലകപ്പെടാന്‍ ഇടയാക്കിയിട്ടുള്ളത്. 

ആഗസ്റ്റ് മാസത്തില്‍ മാത്രം വാഹന വില്‍പ്പന ആകെ 1,06,413 യൂണിറ്റിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ വാഹന വില്‍പ്പനയിലടക്കം ഭീമമായ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത്. ഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Author

Related Articles