Banking

എടിഎം ഇടപാട് നടത്തുന്ന എല്ലാവര്‍ക്കും സന്തോഷ വാര്‍ത്ത; സാങ്കേതിക തകരാര്‍ മൂലം പണം പിന്‍വലിക്കാന്‍ സാധിച്ചില്ലെങ്കില്‍ സൗജന്യ ഇടപാടില്‍ പെടില്ല; ആര്‍ബിഐയുടെ പുത്തന്‍ അറിയിപ്പുകളിങ്ങനെ

മുംബൈ: രാജ്യത്തെ എടിഎം ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആര്‍ബിഐ പുറത്ത് വിട്ടിരിക്കുന്നത്. എടിഎമ്മില്‍ നിന്നും ഏതെങ്കിലും തകരാര്‍ മൂലം പണം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് സൗജന്യ ഇടപാടായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തുന്ന ഇടപാടുകളില്‍ പണം ലഭിക്കാതിരക്കുകയും എന്നാല്‍ ഇടപാട് സൗജന്യ ഇടപാടുകളുടെ ഗണത്തില്‍ പെടുത്തുകയും ചെയ്യുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ആര്‍ബിഐയുടെ പുത്തന്‍ നീക്കം.

എടിഎമ്മില്‍ പണം ആവശ്യത്തിനില്ലാത്തത്, പിന്‍ നമ്പര്‍ തെറ്റിച്ചടിക്കുക, മറ്റ് സാങ്കേതിക തകരാര്‍ എന്നീ പ്രശ്‌നങ്ങള്‍ മൂലം പണം ലഭിച്ചില്ലെങ്കിലും ഇനി ഇടപാടുകളുടെ എണ്ണത്തില്‍ പെടുത്താന്‍ സാധിക്കില്ല. മാാത്രമല്ല ഇത്രത്തിലുള്ള ഇടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ചുമത്താന്‍ സാധിക്കില്ലെന്നും രാജ്യത്തെ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ എന്നിവയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍, എടിഎമ്മില്‍ നോട്ടുകളില്ലാത്തത് തുടങ്ങിയ കാരണങ്ങളില്‍ പണം ലഭിക്കാതിരിക്കുമ്പോഴും അതു സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ പെടുത്തുന്നതു ശ്രദ്ധയില്‍പെട്ടതു പരിഗണിച്ചാണ് ഈ നിര്‍ദേശമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ബാലന്‍സ് പരിശോധന ഉള്‍പ്പെടെയുള്ള പണം പിന്‍വലിക്കല്‍ അല്ലാത്ത ഉപയോഗങ്ങളെയും ഈ ഗണത്തില്‍ പരിഗണിക്കരുതെന്നും ചീഫ് ജനറല്‍ മാനേജര്‍ പി. വാസുദേവന്‍ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശക്കുറിപ്പില്‍ അറിയിച്ചു. സൗജന്യ ഇടപാടുകളുടെ എണ്ണം കുറച്ചു തുടര്‍ന്നു വരുന്ന അധിക ഇടപാടുകള്‍ക്കു പണം ഈടാക്കാനുള്ള ബാങ്കുകളുടെ തന്ത്രമാണ് ഇതെന്നു വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് നിലപാടു വ്യക്തമാക്കിയത്.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍തന്നെ എസ്ബിഐയില്‍നിന്ന് അഞ്ചും മറ്റു ബാങ്കുകളില്‍നിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്. മെട്രോ നഗരങ്ങളിലല്ലാത്തവര്‍ക്ക് 10 സൗജന്യ ഇടപാടുകള്‍ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്. ഇതുവരെ പണം പിന്‍വലിക്കല്‍ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു. ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസര്‍വ് ബാങ്ക് പുറത്തുവിട്ടത്.

Author

Related Articles