Trading

എജിആര്‍ കേസ് വിപണിയെ ബാധിച്ചു; സെന്‍സെക്‌സ് 708 പോയിന്റ് നഷ്ടത്തില്‍

മുംബൈ: എജിആര്‍ കേസില്‍ സുപ്രീം കോടതിയുടെ വാദം കേട്ട ശേഷം ഇന്ത്യന്‍ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു. റിലയന്‍സ് ഓഹരികള്‍ക്ക് കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 708 പോയിന്റ് കുറഞ്ഞ് 33,538 എന്ന നിലയിലും നിഫ്റ്റി 214 പോയിന്റ് ഇടിഞ്ഞ് 9,902 ലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ടെലികോം കമ്പനികളില്‍ നിന്ന് നാലുലക്ഷം കോടിയുടെ എ.ജി.ആര്‍ ഈടാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സ്വകാര്യകമ്പനികളില്‍ നിന്ന് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എ.ജി.ആര്‍) ഈടാക്കാനാണ് സുപ്രീം കോടതി ഉത്തരവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇത് ആര്‍ഐഎല്ലിനും ഭാരതി എയര്‍ടെലിലും രണ്ട് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. അതേസമയം, വോഡഫോണ്‍ ഐഡിയയ്ക്ക് 13 ശതമാനം നഷ്ടം നേരിട്ടു. നിരക്കുകള്‍ പൂജ്യത്തിനടുത്ത് നിലനിര്‍ത്തുമെന്നും 2022 വരെ നിരക്ക് ഉയര്‍ത്തല്‍ പ്രതീക്ഷിക്കേണ്ടന്നുമുള്ള യുഎസ് ഫെഡറല്‍ സൂചനയെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരികള്‍ ഇടിഞ്ഞു.

നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോള്‍കാപ്പ് സൂചിക യഥാക്രമം 1.2 ശതമാനവും 0.7 ശതമാനവും ഇടിഞ്ഞു. എജിആര്‍ ഹിയറിംഗിന് ശേഷം ഭാരതി ഇന്‍ഫ്രാടെല്‍ ഒമ്പത് ശതമാനം ഇടിഞ്ഞു. സീ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. അതേസമയം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോ, നെസ്ലെ, എം ആന്‍ഡ് എം, പവര്‍ ഗ്രിഡ് എന്നിവ ഇന്ന് നേട്ടമുണ്ടാക്കി.

എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് നാല് ശതമാനവും നിഫ്റ്റി ബാങ്ക് 2.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാര്‍മ എന്നിവയ്ക്ക് ഏകദേശം ഒരു ശതമാനം നഷ്ടമുണ്ടായപ്പോള്‍ നിഫ്റ്റി എഫ്എംസിജിക്കും നിഫ്റ്റി ഐടി വയ്ക്കും 1.5 ശതമാനം വീതം നഷ്ടമുണ്ടായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടര്‍ച്ചയായ അഞ്ചാം ദിവസം ഉയര്‍ന്നു.

Author

Related Articles