Trading

കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാമത്തെ ദിവസവും നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഒടുവില്‍ ഓട്ടോ, ബാങ്ക്, ലോഹം, ഐടി ഓഹരികളിലെ ദുര്‍ബലാവസ്ഥയില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 145.37 പോയിന്റ് നഷ്ടത്തില്‍ 57,996.68ലും നിഫ്റ്റി 30.30 പോയിന്റ് താഴ്ന്ന് 17,322.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് അയവുണ്ടായെങ്കിലും നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.

പവര്‍ഗ്രിഡ് കോര്‍പ്, അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, ഐഒസി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഓട്ടോ, ഐടി, പവര്‍, മെറ്റല്‍, പൊതുമേഖല ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ മേഖലകളാണ് സമ്മര്‍ദംനേരിട്ടത്. ഹെല്‍ത്ത്കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സെക്ടറുകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് സൂചിക നേട്ടമുണ്ടാക്കിയില്ലെങ്കിലും സ്മോള്‍ ക്യാപ് 0.42ശതമാനം ഉയര്‍ന്നു.

Author

Related Articles