Trading

രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെയായിരുന്നു ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയുടെ ക്ലോസിങ്. സെന്‍സെക്സ് 243.62 പോയിന്റ് നഷ്ടത്തില്‍ 47,705.80ലും നിഫ്റ്റി 63.10 പോയിന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1187 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികള്‍ക്ക് മാറ്റമില്ല.

ആഗോള കാരണങ്ങളും മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയില്‍ പ്രതിഫലിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതും വാക്സിന്‍ വ്യാപകമാക്കാനുള്ള പദ്ധതികളും വിപണിയുടെ തിരിച്ചവരവിന് സൂചനയായി. ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടംനേരിട്ടപ്പോള്‍ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളിലെ ഓഹരികള്‍ മികവുപുലര്‍ത്തി.

അള്‍ട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎല്‍ ടെക്, ഗ്രാസിം, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലയാത്. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കകയും ചെയ്തു. ഓട്ടോ, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ഐടി സൂചിക ഒരു ശതമാനം നഷ്ടമുണ്ടാക്കുകയും ചെയ്തു.

Author

Related Articles