Trading

വിപണിയില്‍ കാളകള്‍ പിടിമുറുക്കി; സെന്‍സെക്സ് മുന്നേറി

മുംബൈ: കരടികളുടെ പ്രഭാവം മങ്ങി. വിപണിയില്‍ കാളകള്‍ പിടിമുറുക്കി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസവും രണ്ടാം ദിവസവും ഓഹരി സൂചികകളെ തുണച്ചു. സെന്‍സെക്സ് 874.18 പോയിന്റ് ഉയര്‍ന്ന് 57,911.68ലും നിഫ്റ്റി 256.10 പോയിന്റ് നേട്ടത്തില്‍ 17,392.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2,787.10 നിലവാരത്തിലേയ്ക്കു കുതിച്ചതോടെ വിപണിമൂല്യം 19 ലക്ഷം കോടി കടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഇത്രയും വിപണി മൂല്യം സ്വന്തമാക്കുന്നത്. ഐഷര്‍ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

സിപ്ല, ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ബാങ്ക്, ഫാര്‍മ, ഓട്ടോ, ഐടി, പവര്‍, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ് ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി.

Author

Related Articles