Trading

ഓഹരികളിലുണ്ടായ സമ്മര്‍ദം സൂചികകളുടെ കരുത്തുചോര്‍ത്തി; നിഫ്റ്റി 15,750ന് താഴെയെത്തി

മുംബൈ: ധനകാര്യം, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ സമ്മര്‍ദം സൂചികകളുടെ കരുത്തുചോര്‍ത്തി. തുടര്‍ച്ചയായി രണ്ടാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15,750ന് താഴെയെത്തി. സെന്‍സെക്സ് 185.93 പോയിന്റ് നഷ്ടത്തില്‍ 52,549.66ലും നിഫ്റ്റി 66.20 പോയിന്റ് താഴ്ന്ന് 15,748.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

റേറ്റിങ് ഏജന്‍സികള്‍ രാജ്യത്തെ വളര്‍ച്ചാ അനുമാനം കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 11ല്‍ നിന്ന് 9.5 ശതമാനമായാണ് എസ്ആന്‍ഡ്പി കുറച്ചത്. ഐഒസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. 

പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എഫ്എംസിജി, ഫാര്‍മ സെക്ടറുകളൊഴികെയുള്ളവ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക്, മെറ്റല്‍, ഓട്ടോ, പൊതുമേഖല ബാങ്ക് സുചികകള്‍ ഒരുശതമാനംവീതം നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയും 0.4 ശതമാനവും താഴ്ന്നു.

Author

Related Articles