Columns

ദിര്‍ഹം വിളയുന്ന അച്ചിങ്ങാ പയറുകള്‍; വയനാട്ടിലെ രണ്ട് കാര്‍ഷിക സംരംഭകരുടെ കഥ

വയനാട് മൈലാമ്പാടി സ്വദേശികളായ രണ്ട് കൂട്ടുകാരുണ്ടായിരുന്നു. രണ്ട് പേരും പരമ്പരാഗതമായ കാര്‍ഷിക കുടുംബത്തിലെ അംഗങ്ങള്‍. ബിനു തോമസും ബെന്നി തോമസും. ഇരുവരും ജോലി അന്വേഷിക്കുന്ന പ്രായമായപ്പോള്‍ പക്ഷെ കുടംബ തൊഴിലിലേക്ക് ഇറങ്ങിയില്ല. ബെന്നി ടാക്സി സര്‍വീസും,ബിനു ജ്വല്ലറി മേഖലയിലേക്കും ചേക്കേറി. തിരക്കിട്ട,ഒഴിവുസമയങ്ങളോ ലീവോ ലഭിക്കാതെയുള്ള ജോലികള്‍ രണ്ടുപേരെയും ഒരുപോലെ മടുപ്പിച്ചിരുന്നു.

പിന്നെയാണ് കൈയ്യിലുള്ള പൊന്നിന്റെ വില തിരിച്ചറിഞ്ഞത്. വ്യക്തമായി പറഞ്ഞാല്‍ കാര്‍ഷികവൃത്തി തന്നെ. ഒടുവില്‍ രണ്ട് പേരും ജോലി വിട്ടു. എന്ത് ചെയ്യുമെന്ന ആലോചനയില്‍ കൃഷിയില്‍ ഒരു കൈനോക്കാമെന്നായി. വീട്ടുകാര്‍ക്കും സന്തോഷമായതോട് കൂടി മണ്ണിലേക്ക് ഇറങ്ങി. പക്ഷെ വീട്ടുകാരുടെ അതേപാത തുടരാനൊന്നും നിന്നില്ല. കുടുംബം പരീക്ഷിക്കാത്ത കൃഷിയായിരിക്കണമെന്ന് ബിനുവിനും ബെന്നിക്കും തീരുമാനമുണ്ടായിരുന്നു

 ഒറ്റവിളകൃഷിയാണ് ആലോചിച്ചത്. അച്ചിങ്ങ അഥവാ നാടന്‍ നീളന്‍പയര്‍ കൃഷി.120 ദിവസമാണ് അച്ചിങ്ങ പയര്‍ വിളവെടുപ്പിന് വേണ്ടത്. രണ്ടര ഏകര്‍ ഭൂമിയില്‍ കൃഷി തുടങ്ങി. ആദ്യതവണ 300 കിലോമാത്രമാണ് ലഭിച്ചത്. പിന്നീട് കഠിനപ്രയത്നമായിരുന്നു. ഇപ്പോള്‍ ക്വിന്റല്‍ കണക്കിന് പയറാണ് ഇവരുടെ കൃഷിഭൂമിയില്‍ നിന്ന് വിളവെടുക്കുന്നത്.

നല്ലയിനം അച്ചിങ്ങാപയറുകളുടെ ഖ്യാതി പല നാടുകളിലേക്കും പടര്‍ന്നു. ഇപ്പോള്‍ ഖത്തറില്‍ നിന്ന് ബിനുവിന്റെയും ബെന്നിയുടെയും അച്ചിങ്ങാപയറിന് കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു. ഉല്‍പ്പാദിപ്പിക്കുന്നതിന്റെ മൂന്ന് മടങ്ങാണ് ഖത്തറില്‍ നിന്ന് മാത്രം ഓര്‍ഡര്‍ ലഭിക്കുന്നതെന്ന് ബിനുവും ബെന്നിയും പറയുന്നു. ലക്ഷകണക്കിന് രൂപയാണ് ഇരുവരുടെയും വരുമാനം.മികച്ച വരുമാനവും സംതൃപ്തിയും ലഭിക്കുന്നുവെന്ന് ബിനുവും ബെന്നിയും പറയുന്നു.

 

Author

Related Articles