Banking

എസ്ബിഐ ഇടപാടുകാരേ ആഹ്ലാദ വാര്‍ത്ത കേട്ടോളൂ; ഡിജിറ്റല്‍ ഇടപാടിനുള്ള ചാര്‍ജുകള്‍ വെട്ടിക്കുറച്ച തീരുമാനം ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍; എസ്ബിഐ യോനോയും ഇന്റര്‍നെറ്റ് ബാങ്കിങ്ങും ഉപയോഗിക്കുന്ന ഒരു കോടിയിലേറെ ആളുകള്‍ക്കും ഇളവുകളെറെ

മുംബൈ: രാജ്യത്തെ എസ്ബിഐ ഇടപാടുകാര്‍ക്ക് ആഹ്ലാദിക്കാനുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ബാങ്ക് അധികൃതര്‍ പുറത്ത് വിടുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് എസ്ബിഐ അമിതമായി ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതി ഇനി അധികം പറയേണ്ടി വരില്ല. ഇത്തരം ചാര്‍ജുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമം ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ലക്ഷം രൂപ വരെ കൈമാറാവുന്ന സംവിധാനമായ എന്‍ഇഫ്ടി (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) വലിയ തുകകള്‍ അതിവേഗം കൈമാറാന്‍ സഹായിക്കുന്ന ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) എന്നിവയ്ക്ക് ജൂലൈ ഒന്നു മുതല്‍ ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് എസ്ബിഐ അറിയിച്ചിരുന്നു. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഐഎംപിഎസ് നിരക്കുകളും ഒഴിവാക്കി. 

ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ്, യോനോ ആപ്പ് എന്നിവ വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ഇനി മുതല്‍ പണം നല്‍കേണ്ടതില്ല. ആഗസ്റ്റ് ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.അതേസമയം ബാങ്കുകളുടെ ബ്രാഞ്ചില്‍ നേരിട്ടെത്തി ചെയ്യുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്ക്  ആയിരം രൂപ വരെ മാത്രമാണ് സൗജന്യം. അല്ലാത്തവയ്ക്ക് ഇപ്പോഴത്തെ നിരക്കില്‍ നിന്ന് 20 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

എസ്ബിഐക്ക് 29.7 കോടി ഡെബിറ്റ് കാര്‍ഡ് ഉടമകളുണ്ട്. ഇവരില്‍ ആറ് കോടി പേരാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങും, 1.4 കോടി പേര്‍ മൊബൈല്‍ ബാങ്കിങ്ങും ഉപയോഗിക്കുന്നുണ്ട്. യോനോ ആപ്പ് ഒരു കോടിയോളം ആളുകളാണ് ഉപയോഗിക്കുന്നത്. തേസമയം ബ്രാഞ്ച് വഴി നേരിട്ടുള്ള പണമിടപാടുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന അതേ നിരക്കുകള്‍ വീണ്ടും തുടരും. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകളിലും മാറ്റമില്ല. ഇന്ത്യയിലെ മൊബൈല്‍ ഇടപാടിലെ 18 ശതമാനവും എസ്ബിഐയ്ക്കാണ്. അധികം ആളുകളെ ഡിജിറ്റല്‍ ഇടപാടിലേക്ക്് കൊണ്ടു വരുന്നതിന് വേണ്ടിയാണ് എസ്ബിഐ നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എടിഎം ഇടപാടുകള്‍ക്ക് വരെ അമിതമായി ചാര്‍ജ് ഈടാക്കുന്നുവെന്ന് മുന്‍പ് എസ്ബിഐ ഉപഭോക്താക്കള്‍ പരാതി പറയുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പിന്നാലെയാണ് എസ്ബിഐയുടെ പുത്തന്‍ ചുവടു വെപ്പ്.

Author

Related Articles