Trading

സെന്‍സെക്‌സ് 997 പോയിന്റ് ഉയര്‍ന്ന് 33,717 ല്‍ ക്ലോസ് ചെയ്തു

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഒരു മാസത്തെ നേട്ടമാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 997 പോയിന്റ് ഉയര്‍ന്ന് 33,717 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 306 പോയിന്റ് ഉയര്‍ന്ന് 9,860 ല്‍ എത്തി. രണ്ട് സൂചികകളും ഒരാഴ്ച്ചയ്ക്കിടെ ഏകദേശം 6 ശതമാനം വീതം ഉയര്‍ന്നു. കൊറോണ വൈറസ് വിപണികളെ ബാധിച്ചതോടെ മാര്‍ച്ചില്‍ 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, ഒഎന്‍ജിസി, വേദാന്ത, ഹിന്‍ഡാല്‍കോ എന്നിവയാണ് നിഫ്റ്റി സൂചികയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മേഖല സൂചികകളില്‍ മെറ്റല്‍ സൂചിക ഏറ്റവും ഉയര്‍ന്നത് 7.8 ശതമാനവും ഓട്ടോ, ഐടി സൂചികകള്‍ യഥാക്രമം 6.3 ശതമാനവും 5.2 ശതമാനവും ഉയര്‍ന്നു. ബാങ്കുകളും സാമ്പത്തിക സൂചികകളും 1-2 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍, നിഫ്റ്റി മീഡിയയും നിഫ്റ്റി ഫാര്‍മയും നഷ്ടം രേഖപ്പെടുത്തി.

ഓയില്‍-ടു-റീട്ടെയില്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ത്രൈമാസ ഫലത്തെ തുടര്‍ന്ന് ഓഹരികള്‍ 2.6 ശതമാനം നേട്ടം കൈവരിച്ചു. കൊവിഡ്-19 നുള്ള ചികിത്സയായി കണക്കാക്കപ്പെടുന്ന ആന്റിവൈറല്‍ മരുന്ന് ഫെവിപിരാവിറിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ഡ്രഗ്‌സ് റെഗുലേറ്ററുടെ അനുമതി ലഭിച്ചുവെന്ന് മരുന്ന് നിര്‍മ്മാതാവ് പറഞ്ഞതിനെത്തുടര്‍ന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഓഹരികള്‍ രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ചൈനയില്‍ ബജറ്റ് ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് പുന:സ്ഥാപിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്സ് 20 ശതമാനം ഉയര്‍ന്നു.

Author

Related Articles