ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ വാറ്റ് നികുതി കുറച്ചു; ഇന്ധന വില നിരക്കുകള്‍ ഇങ്ങനെ

November 04, 2021 |
|
News

                  ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ വാറ്റ് നികുതി കുറച്ചു; ഇന്ധന വില നിരക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാറ്റ് നികുതി കുറച്ചു. ബിജെപി ഭരിക്കുന്ന ഒമ്പതു സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഇളവിന് പുറമേ വാറ്റ് നികുതിയിലും കുറവ് വരുത്തിയത്. കര്‍ണാടക, അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് നികുതി കുറച്ചത്. കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപക്കും ഡീസല്‍ 81.50 രൂപക്കും ലഭിക്കും.

അസം, ത്രിപുര, മണിപ്പൂര്‍, ഗുജറാത്ത് സര്‍ക്കാരുകളും വാറ്റ് വികുതി ഏഴു രൂപ കുറച്ചു. ഉത്തര്‍പ്രദേശ് 12 രൂപയും ഉത്തരാഖണ്ഡ് രണ്ടു രൂപയും കുറച്ചു. ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ്  ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറില്‍ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്.

Read more topics: # fuel price,

Related Articles

© 2025 Financial Views. All Rights Reserved