
ന്യൂഡൽഹി: കൊറോണ മൂലമുള്ള ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയത് ട്രക്ക്/ ലോറി ഡ്രൈവര്‍മാരെയാണ്. 3.5 ലക്ഷത്തോളം വരുന്ന വിവിധ സംസ്ഥാനങ്ങളിലെ ട്രക്കുകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുകയാണിപ്പോൾ. 35,000 കോടി രൂപ വില മതിയ്ക്കുന്ന ചരക്കുകളാണ് ഈ ട്രക്കുകളിൽ ഉള്ളത്.
വാഹനങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങളും, രാസ വസ്തുക്കളും സ്റ്റീൽ ഉത്പന്നങ്ങളും എല്ലാമുണ്ട് ഈ ട്രക്കുകളിൽ. ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ ഒന്നും കിട്ടാതെ കഷ്ടപ്പെടുകയാണ് മിക്ക ട്രക്ക് ഡ്രൈവര്‍മാരും. സ്റ്റോക്ക് ഇറക്കാനും മറ്റു സഹായത്തിനും ആരും ഇല്ലാത്ത അവസ്ഥയും നിലവിലുണ്ട്.
ട്രക്ക് ഡ്രൈവർമാരുടെ ദുരവസ്ഥ പരിഹരിയ്ക്കാൻ ഉടൻ ഇടപെടൽ വേണമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉൾപ്പെടെ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം ഭക്ഷണ വസ്തുക്കളും മരുന്നുകളും ശുചീകരണ ഉത്പന്നങ്ങളും എത്തിയ്ക്കുന്ന ട്രക്കുകൾ ചില ഇടങ്ങളിൽ കടത്തി വിടുന്നുണ്ട്.
മറ്റു സാധനങ്ങളുമായെത്തുന്ന ട്രക്കുകൾ അതാതു സ്ഥാനങ്ങളിൽ എത്തിയ്ക്കാൻ അനുമതി നൽകണമെന്നാണ് പ്രധാന ആവശ്യം. കടത്തി വിടണമെന്ന് സർക്കാർ പറഞ്ഞിട്ടുള്ള ട്രക്കുകൾ പോലും പല ഇടങ്ങളിലും തടയുന്നതും ചരക്കു ഗതാഗതം ദുസഹപ്പെടുത്തുന്നുണ്ട്. ആറു മാസത്തേക്കെങ്കിലും ഇഎംഐ കാലാവധി ഉയർത്തി നൽകണമെന്നും നാഷണൽ പെർമിറ്റ് കാലാവധി ഉയർത്തണമെന്നും ട്രക്ക് ഡ്രൈവർമാർ ആവശ്യപ്പെടുന്നുണ്ട്.
അതിനിടയിൽ ട്രക്ക് തൊഴിലാളികളെത്തേടി ഒരു ആശ്വാസ വാർത്തയെത്തിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി പരിഗണിച്ച് 8 ലക്ഷത്തോളം ട്രക്ക് തൊഴിലാളികൾക്കു മൂന്നു മാസത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദേശം. നിതി ആയോഗിന്റെ എംപവർ ഗ്രൂപ്പും എൽഐസിയും ചേർന്നാണ് മാനദണ്ഡങ്ങൾ തയാറാക്കുന്നത്.
ചരക്കു ഗതാഗതത്തിന് ഇളവുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ലോറി തടയുന്നുണ്ട്. ഇതിനാൽ തൊഴിലാളികൾ ജോലിക്കെത്താൻ മടിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസ നടപടി. ലോറി ഡ്രൈവർക്കും സഹായിക്കും പരിരക്ഷ ലഭിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നാകും പ്രീമിയം തുക അടയ്ക്കുക.