വന്‍ നിക്ഷേപ നേട്ടവുമായി അദാനി ഗ്രൂപ്പ്; 3 ഗ്രൂപ്പ് കമ്പനികളിലായി അബുദാബി ആസ്ഥാനമായ കമ്പനി നിക്ഷേപിച്ചത് 2 ബില്യണ്‍ ഡോളര്‍

April 09, 2022 |
|
News

                  വന്‍ നിക്ഷേപ നേട്ടവുമായി അദാനി ഗ്രൂപ്പ്; 3 ഗ്രൂപ്പ് കമ്പനികളിലായി അബുദാബി ആസ്ഥാനമായ കമ്പനി നിക്ഷേപിച്ചത് 2 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: ഹരിത ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദാനി ഗ്രൂപ്പിന്റെ മൂന്ന് കമ്പനികളില്‍ അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. മുന്‍ഗണനാ ഓഹരി വിഹിതത്തിലൂടെയാകും ഈ നിക്ഷേപം സാധ്യമാക്കുക. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ (എജിഇഎല്‍) 3,850 കോടി രൂപയും, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡില്‍ (എടിഎല്‍) 3,850 കോടി രൂപയും ഐഎച്ച്സി നിക്ഷേപിക്കും. എന്നാല്‍ ഏറ്റവും വലിയ നിക്ഷേപം നടക്കുന്നത് അദാനി എന്റര്‍പ്രൈസസിലാണ് (എഇഎല്‍). 7,700 കോടി രൂപയാണ് ഇതില്‍ ഐഎച്ച്സി നിക്ഷേപിക്കാനൊരുങ്ങുന്നത്. അതേസമയം മൂന്ന് സ്ഥാപനങ്ങളില്‍ നിന്നായി എത്ര ഓഹരികള്‍ വാങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഒന്നിലധികം തന്ത്രപരമായ അവസരങ്ങളില്‍ ബിസിനസ് പങ്കാളിത്തം വളര്‍ത്തുന്നതിന് ഐഎച്ച്സി, അദാനി പോര്‍ട്ട്‌ഫോളിയോ സഹായകരമാകും. സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍, ഹരിത ഊര്‍ജ്ജം, ഊര്‍ജ്ജ പരിവര്‍ത്തനം എന്നിവയിലെ നിക്ഷേപത്തിന്റെ കാഴ്ചപ്പാടിലും മൂല്യത്തിലും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എജിഇഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി പറഞ്ഞു. ഇതൊരു എക്കാലത്തേയും മികച്ച ഇടപാടാണ്. അദാനി ഗ്രൂപ്പും ഐഎച്ച്‌സിയും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം കുറിക്കുകയും യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുമെന്നും സാഗര്‍ അദാനി കൂട്ടിച്ചേര്‍ത്തു.

ഹരിത ഊര്‍ജ്ജ മേഖല ഉള്‍പ്പെടെ ആഗോളതലത്തില്‍ രാജ്യം വളരെയധികം നവീകരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. അതിനാല്‍ ഈ നിക്ഷേപം ഇന്ത്യയില്‍ ഒരു ദീര്‍ഘകാല നിക്ഷേപമായിരിക്കുമെന്ന് ഐഎച്ച്‌സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ യെഡ് ബസാര്‍ ഷുബ് പറഞ്ഞു. ഓഹരി ഉടമകളുടെ ഉത്തരവാദിത്തവും താല്‍പ്പര്യങ്ങളും പ്രതിഫലിച്ചുകൊണ്ട് രാജ്യത്തിന്റെ മൊത്തം ഹരിത ഊര്‍ജ സാധ്യതകള്‍ നടപ്പിലാക്കുന്നതിന് അദാനി കമ്പനികള്‍  പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ ഐഎച്ച്‌സി സിഇഒയും മാനേജിങ് ഡയറക്ടറുമായ സയ്യിദ് ബസാര്‍ ഷുബ് പറഞ്ഞു. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷം ഒരു മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂലധനം അതത് ബിസിനസുകളുടെ വളര്‍ച്ചയ്ക്കും ബാലന്‍സ് ഷീറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved