മ്യാന്‍മര്‍ സൈന്യവുമായി ബിസിനസ്സ് ബന്ധം: എസ് ആന്റ് പി സൂചികയില്‍ നിന്ന് അദാനി പോര്‍ട്ട്‌സിനെ പുറത്താക്കി

April 15, 2021 |
|
News

                  മ്യാന്‍മര്‍ സൈന്യവുമായി ബിസിനസ്സ് ബന്ധം:  എസ് ആന്റ് പി സൂചികയില്‍ നിന്ന് അദാനി പോര്‍ട്ട്‌സിനെ പുറത്താക്കി

മനുഷ്യാവകാശ ലംഘനം ആരോപിക്കപ്പെടുന്ന മ്യാന്‍മറിന്റെ സൈന്യവുമായുള്ള ബിസിനസ്സ് ബന്ധം കണക്കിലെടുത്ത് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിനെ സുസ്ഥിരതാ സൂചികയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് എസ് ആന്റ് പി ഡൗ ജോണ്‍സ് അറിയിച്ചു. സൈനിക പിന്തുണയുള്ള മ്യാന്‍മര്‍ ഇക്കണോമിക് കോര്‍പ്പറേഷനില്‍ (എംഇസി) നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് യാങ്കോണില്‍ 290 മില്യണ്‍ ഡോളര്‍ തുറമുഖം നിര്‍മ്മിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കമ്പനി.

എംഇസിക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ വാടക നല്‍കാന്‍ കമ്പനി കരാറുണ്ടാക്കിയിട്ടുളളതായി മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം പദ്ധതിയെക്കുറിച്ച് അധികാരികളോടും പങ്കാളികളോടും ആലോചിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് പിന്നാലെ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിനെതിരായ അടിച്ചമര്‍ത്തലില്‍ 700 ഓളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അമേരിക്കയും ബ്രിട്ടനും എംഇസിക്കും മറ്റൊരു സൈനിക നിയന്ത്രിത കമ്പനിയായ മ്യാന്‍മര്‍ ഇക്കണോമിക് ഹോള്‍ഡിംഗ്‌സ് പബ്ലിക് കമ്പനി ലിമിറ്റഡിനും (എംഇഎച്ച്എല്‍) ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഈ വ്യാഴാഴ്ച വ്യാപാരത്തിനായി തുറക്കുന്നതിന് മുമ്പ് അദാനി പോര്‍ട്ട്‌സിനെ സൂചികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് എസ് ആന്റ് പി ഡൗ ജോണ്‍സ് സൂചികകള്‍ പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രശംസിച്ചു. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ അദാനി പോര്‍ട്ട്‌സ് ഓഹരികള്‍ ഒരു ശതമാനം ഇടിഞ്ഞു. ഫെബ്രുവരി മുതല്‍ 40 ശതമാനം നേട്ടമുണ്ടാക്കിയ കമ്പനിയുടെ ഓഹരികളെ ആദ്യമായാണ് മ്യാന്‍മറില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ സ്വാധീനിക്കുന്നത്.

അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സൈന്യവുമായി ബന്ധമുള്ള മ്യാന്‍മര്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം വേര്‍പെടുത്തുന്നതിനോ അവലോകനം ചെയ്യുന്നതിനോ തയ്യാറായിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പ് കരാറുമായി മുന്നോട്ട് പോകുകയായിരുന്നു. ഫെബ്രുവരിയില്‍ ജാപ്പനീസ് പാനീയ ഭീമനായ കിരിന്‍ ഹോള്‍ഡിംഗ്‌സ് എംഇഎച്ച്എല്ലുമായുളള ബിയര്‍ സഖ്യം റദ്ദാക്കിയപ്പോള്‍ ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ നിര്‍മാതാക്കളായ പോസ്‌കോ എംഇഎച്ച്എല്ലുമായുളള സംയുക്ത സംരംഭത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന് ആലോചനയിലാണ്.

Related Articles

© 2024 Financial Views. All Rights Reserved