
ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) 2020-21 സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 6.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറച്ചു. ആഗോള അന്തരീക്ഷം ദുർബലമാണെന്നും രാജ്യത്ത് കോവിഡ് -19 വ്യാപനത്തിന്റെ തുടർച്ചയായ പ്രത്യാഘാതങ്ങൾ ശക്തമാണെന്നും ചൂണ്ടിക്കാട്ടി.
ഈ സാമ്പത്തിക വർഷം രണ്ടാം പാദത്തിലായിരിക്കും കൊറോണ വ്യാപനത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നത് എന്ന് പ്രവചിക്കുന്നതായി എഡിബി ഏഷ്യൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2020 ൽ പറഞ്ഞു. വളർച്ചാ സാധ്യതകൾ പ്രതികൂലമാണെന്നും എ.ഡി.ബി പറഞ്ഞു. നീണ്ടുനിൽക്കുന്ന ഈ പകർച്ചാവ്യാധി ആഗോള സമ്പദ്‌വ്യവസ്ഥയെ ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ഇന്ത്യൻ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും. വൈറസ് ഇന്ത്യയിൽ വ്യാപകമായി പടർന്നിരുന്നെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഗുരുതരമായി തകരാറിലാകും.
കൊറോണ വൈറസിന്റെ വ്യാപനം നിയന്തിരിക്കുന്നതിനായി ഇന്ത്യ 21 ദിവസം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിലൂടെ ഉണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ലോക്ക്ഡൗൺ ബാധിച്ച ദശലക്ഷക്കണക്കിന് ദരിദ്രരുടെ ഉപജീവനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കഴിഞ്ഞയാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ 1.7 ട്രില്യൺ രൂപയുടെ ദുരിതാശ്വാസ പാക്കേജ് പുറത്തിറക്കിയിരുന്നു.
കുടിയേറ്റ തൊഴിലാളികൾ, കൃഷിക്കാർ, നഗര, ഗ്രാമീണ ദരിദ്രർ, സ്ത്രീകൾ എന്നിവരുടെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാനാണ് പുതുതായി തയ്യാറാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ കീഴിലുള്ള ദുരിതാശ്വാസ പാക്കേജ് ലക്ഷ്യമിടുന്നത്. 2020 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലും 2021 സാമ്പത്തിക വർഷത്തിലുമായി അവതരിപ്പിച്ച സർക്കാർ സംരംഭങ്ങൾ, വീണ്ടെടുക്കലിനും വരും വർഷങ്ങളിലെ വളർച്ച നിലനിർത്തുന്നതിനും സഹായിക്കുമെന്ന് എ.ഡി.ബി പറഞ്ഞു.
വ്യക്തിഗത ആദായനികുതി കുറയ്ക്കുന്നതിലൂടെയും കാർഷിക മേഖലയിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വർദ്ധിച്ച സഹായം നൽകുന്നതിലൂടെയും നഗര-ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കാൻ സാധിക്കും.. കോർപ്പറേറ്റ് നികുതി വെട്ടിക്കുറവും അടിസ്ഥാന സൗകര്യ മേഖലയിലെ പൊതു നിക്ഷേപവും നിക്ഷേപത്തെ പുനരുജ്ജീവിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ പുനർ മൂലധനവൽക്കരണവും വായ്പ പുനരുജ്ജീവിപ്പിക്കാനുള്ള സാമ്പത്തിക മേഖലയിലെ പരിഷ്കരണവും സാമ്പത്തിക മേഖലയിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുമെന്നും എ.ഡി.ബി കൂട്ടിച്ചേർത്തു.