ടിക് ടോക്കിന് പുറമേ ആലിബാബ ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളെ നിരോധിക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ്

August 17, 2020 |
|
News

                  ടിക് ടോക്കിന് പുറമേ ആലിബാബ ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളെ നിരോധിക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ്

ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഉള്‍പ്പെടെയുള്ള ചൈനീസ് ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളെ അമേരിക്കയില്‍ നിരോധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചനകള്‍ നല്‍കി. ഓഗസ്റ്റ് 14 ന് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് 90 ദിവസത്തിനുള്ളില്‍ യുഎസില്‍ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനിയായ ബൈറ്റ്ഡാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിശ്വസനീയമായ തെളിവുകള്‍ ആണ് ബൈറ്റ്ഡാന്‍സ് അമേരിക്കയുടെ ദേശീയ സുരക്ഷയെ തകര്‍ക്കുന്ന നടപടിയെടുക്കുമെന്ന് വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഉത്തരവില്‍ പറഞ്ഞു. ഏറ്റവും പുതിയ ഓര്‍ഡറിന് കീഴില്‍, അമേരിക്കന്‍ ഉപയോക്താക്കളുമായി ബന്ധിപ്പിച്ചിരിക്കുന്ന ടിക്ക് ടോക്ക് ഡാറ്റയുടെ എല്ലാ പകര്‍പ്പുകളും ബൈറ്റ്ഡാന്‍സ് നശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം ആദ്യം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ പറഞ്ഞത്, വിശ്വസനീയമല്ലാത്ത വെണ്ടര്‍മാരുടെ ഭീഷണികളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാന്‍ ട്രംപ് ഭരണകൂടം കഠിനമായി പരിശ്രമിക്കുകയാണെന്നും ടിക് ടോക്ക്, വീ ചാറ്റ് തുടങ്ങിയവയെ ആപ്പിളിന്റെയും ഗൂഗിളിന്റെയും മറ്റും യുഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് നീക്കംചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബീജിംഗ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെതിരെ യുഎസ് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമം, ദക്ഷിണ ചൈനാ കടല്‍, കൊറോണ വൈറസ്, വ്യാപാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചൈനയും യുഎസും തമ്മില്‍ തര്‍ക്കമുണ്ട്.

കഴിഞ്ഞ മാസം ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് 47 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു, 59 ആപ്ലിക്കേഷനുകളുടെ ക്ലോണ്‍ പകര്‍പ്പുകള്‍ ജൂണില്‍ നിരോധിച്ചിരുന്നു. ഈ നിരോധിത ക്ലോണുകളില്‍ ടിക്ടോക്ക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയര്‍ ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, വിഎഫൈ്വ ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നിരോധനം.

Related Articles

© 2024 Financial Views. All Rights Reserved