
ദുബായ്: പശ്ചിമേഷ്യയിലെ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യയുടെ ആദ്യപാദ അറ്റാദായത്തില്‍ 52 ശതമാനം തകര്‍ച്ച. കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാവിലക്കുകളില്‍ വരുമാനം തകര്‍ന്നതാണ് അറ്റാദായം കുറയാനുള്ള പ്രധാനകാരണം. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളിലെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 71 മില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 34 മില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. ആദ്യപാദ വരുമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം ഇടിഞ്ഞ് 572 മില്യണ്‍ ദിര്‍ഹമായി.
അതേസമയം കോവിഡ്-19 പകര്‍ച്ചവ്യാധി ആഗോളതലത്തില്‍ വ്യോമയാന മേഖലയൊന്നാകെ പിടിച്ചുലയ്ക്കുമ്പോഴും ലാഭം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ കമ്പനിക്ക് അഭിമാനമുണ്ടെന്ന് എയര്‍ അറേബ്യ ചെയര്‍മാന്‍ ഷേഖ് അബ്ദുള്ള അല്‍ താനി പറഞ്ഞു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട കര്‍ശനമായ യാത്ര നിയന്ത്രണങ്ങള്‍ ആദ്യപാദത്തിലും തുടര്‍ന്നെങ്കിലും ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസ് പുനഃരാരംഭിച്ചതും ചിലവ് ചുരുക്കല്‍ നടപടികള്‍ കാര്യക്ഷമമായി നടത്തിയതും ലാഭം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ചതായി ഷേഖ് അബ്ദുള്ള പറഞ്ഞു.
ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുഎഇയിലെ ഏക വിമാനക്കമ്പനിയായ എയര്‍ അറേബ്യ ആദ്യപാദത്തില്‍ അഞ്ച് ഹബ്ബുകളില്‍ നിന്നായി 1.3 മില്യണ്‍ യാത്രികരെയാണ് വിവിധയിടങ്ങളില്‍ എത്തിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2.4 മില്യണ്‍ യാത്രക്കാരാണ് എയര്‍ അറേബ്യ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ലഭ്യമായ സീറ്റികളും യാത്രക്കാരുടെ എണ്ണവും തമ്മിലുള്ള അനുപാതമായ ശരാശരി സീറ്റ് ലോഡ് ഫാക്ടര്‍ ആദ്യപാദത്തില്‍ 77 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 83 ശതമാനമായിരുന്നു.