എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ അമേരിക്കന്‍ കമ്പനിയായ ഇന്ററപ്സ്; 13500 കോടി രൂപ നിക്ഷേപിച്ചേക്കും

December 16, 2020 |
|
News

                  എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ അമേരിക്കന്‍ കമ്പനിയായ ഇന്ററപ്സ്; 13500 കോടി രൂപ നിക്ഷേപിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വാകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ അമേരിക്കന്‍ കമ്പനിയായ ഇന്ററപ്സ്. എയര്‍ ഇന്ത്യയുടെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ഓഹരികള്‍ വാങ്ങാനാണ് നീക്കം. ലേലത്തിന് താല്‍പ്പര്യ പത്രം സമര്‍പ്പിക്കേണ്ട തിയ്യതി ഇന്നലെ അവസാനിച്ചു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ 13500 കോടി രൂപ തയ്യാറാണെന്ന് എന്ന് ഇന്ററപ്സ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യയിലെ ചില കമ്പനികള്‍ വാങ്ങാന്‍ നേരത്ത ഇന്ററപ്സ് ഒരുങ്ങിയിരുന്നു. പക്ഷേ, അവരുടെ നീക്കം വിജയം കണ്ടിരുന്നില്ല. ലവാസ കോര്‍പറേഷന്‍, ഏഷ്യല്‍ കളര്‍ കോട്ടഡ് സ്റ്റീല്‍, റിലയന്‍സ് നേവല്‍ എന്നീ കമ്പനികളെല്ലാം വാങ്ങാനാണ് ഇന്ററപ്സ് ഒരുങ്ങിയിരുന്നത്.

അതേസമയം, എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കാളിത്തത്തോടെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനാണ് ഇന്ററപ്സ് ഇപ്പോള്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. 200ലധികം എയര്‍ ഇന്ത്യ ജീവനക്കാര്‍ ഇന്ററപ്സുമായി ഇക്കാര്യത്തില്‍ സഹകരിച്ചിട്ടുണ്ട്. ഓരോ എയര്‍ ഇന്ത്യ ജീവനക്കാരനും ഒരു ലക്ഷം രൂപ വീതം പങ്കിട്ടെടുത്താണ് ലേലത്തുക സ്വരൂപിക്കുന്നത്. ഇവരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 51 ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്കും 49 ശതമാനം ഓഹരികള്‍ ഇന്ററപ്സിനും വാങ്ങാമെന്നാണ് ധാരണ.

സര്‍ക്കാരിന്റെയും ജീവനക്കാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ ആലോചിക്കുന്നതെന്ന് നേരത്തെ ഇന്ററപ്സ് ചെയര്‍മാന്‍ ലക്ഷ്മി പ്രസാദ് പറഞ്ഞിരുന്നു. 27000 കസ്റ്റമേഴ്സിന്റെ പിന്‍ബലത്തിലാണ് ഇന്ററപ്സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. എയര്‍ഇന്ത്യയുടെ വിവിധ മേഖലകളില്‍ പണം നിക്ഷേപിക്കാനും ലാഭവല്‍ക്കരിക്കാനും തങ്ങള്‍ക്ക് പദ്ധതിയുണ്ട് എന്നും ലക്ഷ്മി പ്രസാദ് പറഞ്ഞു. എയര്‍ ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇന്ററപ്സിന് താല്‍പ്പര്യമുണ്ട്. എയര്‍ ഏഷ്യ ബെര്‍ഹാഡിന്റെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ കമ്പനി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ടാറ്റ സണ്‍സ് ഈ ശ്രമത്തിന് തടസം നിന്നു.

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ രണ്ടു വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആരും തയ്യാറായി വന്നില്ല. കടുത്ത നിബന്ധനകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നത്. മാത്രമല്ല, എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന കടബാധ്യതയും നിക്ഷേപകരെ പിന്തിരിപ്പിച്ചു. ഇപ്പോള്‍ 100 ശതമാനം ഓഹരിയും വില്‍ക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. എന്നിട്ടും നിക്ഷേപകര്‍ വരുന്നില്ല. താല്‍പ്പര്യ പത്രം സമര്‍പ്പിക്കാന്‍ നാല് തവണ സമയം നീട്ടി നല്‍കി. ഈ സമയപരിധിയാണ് 14ന് വൈകീട്ട് അവസാനിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ സ്വന്തമാക്കുമെന്നാണ് സൂചനകള്‍. ജനുവരി അഞ്ചിനാണ് യോഗ്യരായവരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുക.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved