
ചെന്നൈ: എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ കോടതി കയറി. വിമാനക്കമ്പനിയെ ടാറ്റയ്ക്ക് കൈമാറുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളി യൂണിയന്‍ പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പാകുന്നത് വരെ വിമാനക്കമ്പനി കൈമാറാന്‍ പാടില്ലെന്നാണ് ഇവരുടെ ആവശ്യം.
കേസില്‍ വാദിഭാഗത്തിന് ആശ്വാസകരമായ തീരുമാനം ഇന്ന് കോടതിയില്‍ നിന്നുണ്ടായി. എയര്‍ ഇന്ത്യ മുന്‍പ് ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ക്വാര്‍ട്ടേര്‍സുകളില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ കൂടുതല്‍ നടപടികള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്. എയര്‍ ഇന്ത്യ മീനമ്പാക്കത്ത് തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി പണികഴിപ്പിച്ച താമസസ്ഥലങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കരുതെന്നാണ് തീരുമാനം.
എയര്‍ കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ അധ്യക്ഷന്‍ സി ഉദയശങ്കറാണ് ഹര്‍ജിക്കാരന്‍. ഇവരുടെ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി ജസ്റ്റിസ് വി പാര്‍ത്ഥിബന്‍, എയര്‍ ഇന്ത്യ ജീവനക്കാരുടെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ റദ്ദാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
18000 കോടിക്ക് വിമാനക്കമ്പനി കൈമാറാനുള്ള ഓഹരി കൈമാറ്റ സമ്മതപത്രത്തില്‍ കേന്ദ്രസര്‍ക്കാരും ടാറ്റ സണ്‍സിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ചത് ഒക്ടോബര്‍ മാസത്തിലാണ്. ഇതിന് പിന്നാലെയാണ് കേസെന്നത് കരാറിനെ വൈകിപ്പിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ടെണ്ടര്‍ പ്രകാരം 2700 കോടി രൂപയാണ് ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രസര്‍ക്കാരിന് കൊടുക്കേണ്ടത്. പുറമെ 15300 കോടി രൂപയുടെ എയര്‍ ഇന്ത്യ ബാധ്യതയും ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് കമ്പനി ഏറ്റെടുക്കണം.