
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയാറ്റാനായില്ലെങ്കില്‍ കമ്പനി തന്നെ പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്കെത്തും. ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടും യാതൊരു തരത്തിലുള്ള പരിഹാരങ്ങളും കണ്ടെത്താന്‍ ഇതുവരെ സാധ്യമായിട്ടില്ല. എയര്‍ ഇന്ത്യ ഇന്ധ കമ്പനികള്‍ക്ക് മാത്രം കുടിശ്ശികയായി ആകെ നല്‍കാനുള്ള തുക തന്നെ 5,000 കോടി രൂപയിലധികമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷന്‍ അടക്കമുള്ള രാജ്യത്തെ മുന്‍ നിര എണ്ണ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ ഭീമമായ തുക നല്‍കാനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടബാധ്യത അധികരിച്ചത് മൂലം രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ കൊച്ചി, പാട്‌ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി എന്നിവടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യക്ക് നല്‍കിവരുന്ന ഇന്ധന വിതരണം താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കടബാധ്യതയില്‍ നിന്ന് കരകയറണമെങ്കില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്നാണ് റിപ്പോര്‍ട്ട്. ഒഹാരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ ആരും തന്നെ എത്താത്തത് എയര്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അതേസമയം ഓഹരി വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിയുടെ യോഗം അടുത്താഴ്ച്ച ചേരും. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനച്ചെങ്കിലും നിക്ഷേപകര്‍ താത്പര്യ പൂര്‍വ്വം എത്താത്തത് വലിയ പ്രതിസന്ധി സൃഷിച്ചിരുന്നു.
എയര്‍ ഇന്ത്യയുടെ ആകെ കടം 50,000 കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ രക്ഷിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.