വരുമാനം ഉയര്‍ത്തി ആലിബാബ, പക്ഷേ നഷ്ടം 6200 കോടി രൂപ; എങ്ങനെ?

May 14, 2021 |
|
News

                  വരുമാനം ഉയര്‍ത്തി ആലിബാബ, പക്ഷേ നഷ്ടം 6200 കോടി രൂപ; എങ്ങനെ?

ബീജിങ്: ലോകത്തിലെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനികളില്‍ ഒന്നാണ് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളില്‍ പലതരത്തിലുള്ള വിലക്കുകള്‍ നേരിടുന്നുണ്ട് ആലിബാബ ഗ്രൂപ്പ്. അതിനിടയിലായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും പടര്‍ന്നുപിടിച്ചത്. എന്തായാലും കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് ആലിബാബ ഗ്രൂപ്പ് കരകയറി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനവും ഉണ്ടാക്കി. പക്ഷേ, ഒടുക്കം നോക്കുമ്പോള്‍ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകള്‍ പ്രത്യേകിച്ചും ആയിട്ടാണ് ആലിബാബ ഗ്രൂപ്പ് പുറത്ത് വിട്ടിരിക്കുന്നത്. 187.4 ബില്യണ്‍ യുവാന്‍ ആണ് ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം. 2019-2020 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആലിബാബ ഗ്രൂപ്പിന്റെ മൊത്തരുമാനത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 180.4 ബില്യണ്‍ യുവാനില്‍ നിന്ന് 187.4 ബ്ല്യണ്‍ ആയിട്ടാണ് വര്‍ദ്ധനയ ഏഴ് ബില്യണ്‍ യുവാന്‍ എന്ന് പറഞ്ഞാല്‍ ഏതാണ്ട് എണ്ണായിരം കോടി രൂപയോളം വരും.

മൊത്തവരുമാനത്തില്‍ എണ്ണായിരം കോടിയോളം വര്‍ദ്ധനയുണ്ടാക്കിയ കമ്പനി ആറായിരത്തി ഇരുനൂറില്‍ പരം കോടി രൂപ നഷ്ടത്തിലാണെന്ന് പറഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കും. എന്നാല്‍ ആലിബാബയുടെ കാര്യത്തില്‍ സംഭവിച്ചത് ഇത് തന്നെയാണ്. അതിന് ഒരു കാരണവും ഉണ്ട്. ആന്റി ട്രസ്റ്റ് അന്വേഷണത്തില്‍ കുടുങ്ങിയതാണ് ആലിബാബയ്ക്ക് പണിയായത്. ഇതിന്റെ പേരില്‍ ചൈനീസ് ഭരണകൂടം പിഴയിട്ടത് 2.8 ബില്യണ്‍ ഡോളര്‍ ആണ്. ഇതോടെയാണ് കമ്പനി 5.5 ബില്യണ്‍ യുവാന്‍ നഷ്ടത്തിലായിപ്പോയത്. എങ്കില്‍ പോലും ആലിബാബ ഗ്രൂപ്പ് പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. അടുത്ത സാമ്പത്തിവര്‍ഷത്തില്‍ 930 ബില്യണ്‍ യുവാന്‍ വരുമാനം ആണ് പ്രതീക്ഷിക്കുന്നത്.

കുത്തകയെ പോലെ പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു ആലിബാബയ്ക്കെതിരെയുള്ള കുറ്റം. പ്രത്യേകിച്ചും ചൈനയിലെ ഇന്റര്‍നെറ്റ് മേഖലയില്‍. പിഴ മാത്രമല്ല, കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ കമ്പനി മൊത്തത്തില്‍ നിലപാടുകള്‍ ലഘൂകരിച്ചു. എങ്കിലും ഇപ്പോഴും പൂര്‍ണമായും ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ജാക്ക് മാ ആണ് ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയി ജാക്ക് മാ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. എന്നാല്‍ അതിനിടെ, ജാക്ക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു എന്ന മട്ടില്‍ ചില വാര്‍ത്തകള്‍ എല്ലാം പുറത്ത് വന്നിരുന്നു.

1999 ജൂണ്‍ 28 ന് ആയിരുന്നു ജാക്ക് മാ തന്റെ 12 സുഹൃത്തുക്കളേയും വിദ്യാര്‍ത്ഥികളേയും ചേര്‍ത്ത് ആലിബാബയ്ക്ക് തുടക്കമിടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് കമ്പനി ലാഭത്തിലാവുകയും ചെയ്തു. 2014 ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആലിബാബയുടെ ഐപിഒ നടന്നപ്പോള്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ആണ് സൃഷ്ടിച്ചത്. 25 ബില്യണ്‍ ഡോളര്‍ ആയിരുന്നു അന്ന് ഐപിഒയിലൂടെ സമാഹരിച്ചത്. ഇന്ന് 500 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യമുള്ള കമ്പനികളില്‍ ഒന്നാണ് ആലിബാബ.

Read more topics: # Alibaba, # ആലിബാബ,

Related Articles

© 2024 Financial Views. All Rights Reserved