
ലോക്ക്ഡൗണിന്റെ ആദ്യ രണ്ട് ഘട്ടങ്ങളായ 2020 മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ വിമാന യാത്രയ്ക്കായി ആഭ്യന്തര, അന്തര്‍ദ്ദേശീയ യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പൂര്‍ണ്ണമായും റീഫണ്ട് ലഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഞായറാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് ബുക്ക് ചെയ്ത എയര്‍ ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കാതിരിക്കുക, എയര്‍ലൈന്‍സ് അനിയന്ത്രിതമായി ക്രെഡിറ്റ് ഷെല്‍ സൃഷ്ടിക്കുക എന്നിവ സിവില്‍ ഏവിയേഷന്‍ ആവശ്യകതകളുടെയും 1937 ലെ എയര്‍ക്രാഫ്റ്റ് ചട്ടങ്ങളിലെ വ്യവസ്ഥകളുടെയും ലംഘനമാണെന്നും ഡിജിസിഎ സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തെ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) നോട്ടീസ് നല്‍കിയിരുന്നു. എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍, തുക മടക്കി നല്‍കാന്‍ വിസമ്മതിക്കുന്നത് 'ഏകപക്ഷീയ തീരുമാനമാണെന്നും' 'ക്രെഡിറ്റ് ഷെല്‍' സ്വീകരിക്കുന്നത് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും യാത്രക്കാര്‍ വ്യക്തമാക്കിയിരുന്നു.
യാത്രക്കാര്‍ക്ക് 'ക്രെഡിറ്റ് ഷെല്‍' സംവിധാനം നിയമവിരുദ്ധമായി വിമാനക്കമ്പനികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അപേക്ഷയില്‍ പറയുന്നു. ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെയുള്ള രണ്ടാമത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റിനും ടിക്കറ്റ് റദ്ദാക്കുന്നതിനും പണം തിരികെ ആവശ്യപ്പെടുന്ന യാത്രക്കാരനും എയര്‍ലൈന്‍ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്ന് ഓഫീസ് മെമ്മോറാണ്ടം നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രാലയത്തിന്റെയും ഡിജിസിഎയുടെയും നിര്‍ദേശം ഉണ്ടായിരുന്നിട്ടും ടിക്കറ്റ് തുക തിരികെ നല്‍കാന്‍ വിമാനക്കമ്പനികള്‍ തയ്യാറായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
യാത്രക്കാരുടെ അക്കൗണ്ടിലേക്കോ അയാളുടെ പ്രതിനിധിയുടെ അക്കൌണ്ടിലേയ്‌ക്കോ മുഴുവന്‍ തുകയും വിമാനക്കമ്പനികള്‍ മടക്കി നല്‍കണമെന്ന് ഡിജിസിഎ അറിയിച്ചു. കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീക്കം ചെയ്യുമെന്ന പ്രതീക്ഷയില്‍, ഏപ്രില്‍ ആദ്യ വാരം മുതല്‍ എയര്‍ലൈന്‍സ് ഏപ്രില്‍ 14 ന് ശേഷം യാത്രയ്ക്കുള്ള ബുക്കിംഗ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ നീട്ടിയപ്പോള്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മാറ്റിവച്ചു.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പരിമിതമായ ശേഷിയോടെ ആഭ്യന്തര വിമാന പ്രവര്‍ത്തനങ്ങള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കാന്‍ അനുവദിച്ചിരുന്നു. നേരത്തെ ഉത്തരവിട്ട 40 ശതമാനം ശേഷിക്ക് പകരം 60 ശതമാനം ശേഷിയോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്താമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.