സൗദിയില്‍ വമ്പന്‍ പദ്ധതികളുമായി ആമസോണ്‍; 1,500 ജീവനക്കാരെ പുതുതായി നിയമിക്കുന്നു

March 19, 2021 |
|
News

                  സൗദിയില്‍ വമ്പന്‍ പദ്ധതികളുമായി ആമസോണ്‍;  1,500 ജീവനക്കാരെ പുതുതായി നിയമിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ 1,500 ജീവനക്കാരെ പുതിയതായി നിയമിക്കാനും പതിനൊന്ന് പുതിയ കെട്ടിടങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും പദ്ധതിയിട്ട് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. രാജ്യത്തെ സംഭരണ ശേഷി 89 ശതമാനം വര്‍ധിപ്പിക്കാനും വിതരണ ശൃംഖല 58 ശതമാനം മെച്ചപ്പെടുത്താനും സൗദി വികസന പദ്ധതിയിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നു.

റിയാദിലും ജിദ്ദയിലുമായി മൂന്ന് സംഭരണ കേന്ദ്രങ്ങളും11 ഡെലിവറി സ്റ്റേഷനുകളും രണ്ട് സോര്‍ട്ടിംഗ് സെന്ററുകളുമാണ് സൗദിയില്‍ ആമസോണിനുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് ആറ് സംഭരണ കേന്ദ്രങ്ങളും 13 ഡെലിവറി സ്റ്റേഷനുകളുമാക്കി ഉയര്‍ത്താനാണ് ആമസോണിന്റെ പദ്ധതി. പത്ത് പുതിയ കെട്ടിടങ്ങള്‍ കൂടി ആമസോണ്‍ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കും. പഴയ ചില കേന്ദ്രങ്ങള്‍ പൂട്ടാനോ നവീകരിക്കാനോ ആലോചനയുണ്ട്. സൗദിയില്‍ നടത്തുന്ന പുതിയ നിക്ഷേപത്തിലൂടെ സംഭരണ ശേഷി മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സാധിക്കുമെന്നാണ് കമ്പനിയുടെ കണക്ക്കൂട്ടല്‍. 2021 അവസാനത്തോടെ സൗദിയില്‍ ആമസോണിന്റെ  ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളുടെ മൊത്തത്തിലുള്ള വലുപ്പം 867,000 ചതുരശ്ര അടിയായി ഉയരും.   

സൗദി പോസ്റ്റുമായും പത്തോളം മറ്റ് സേവന ദാതാക്കളുമായും പങ്കാളിത്തം ആരംഭിക്കാനും ആമസോണ്‍ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവവകള്‍ നല്‍കിയും പുതിയ തൊഴിവലസരങ്ങള്‍ സൃഷ്ടിച്ചും സൗദിയുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നിക്ഷേപങ്ങളെന്ന് ആമസോണ്‍ മിഡില്‍ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ പ്രശാന്ത് ശരണ്‍ പറഞ്ഞു. ടെക്നോളജി രംഗത്തും അടിസ്ഥാന സൗകര്യ മേഖലയിലും ആമസോണ്‍ നടത്തിയ നിക്ഷേപങ്ങള്‍ സൗദി അറേബ്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളും വേഗത്തിലുള്ള ഡെലിവറി സംവിധാനവും രാജ്യത്ത് നിലവില്‍ വരുമെന്നും പ്രശാന്ത് ശരണ്‍ പറഞ്ഞു.   

അതേസമയം എത്ര നിക്ഷേപമാണ് സൗദിയില്‍ നടത്തുന്നതെന്നോ നിലവില്‍ എത്ര ജീവനക്കാരാണ് സൗദിയില്‍ ആമസോണിനുള്ളതെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ്-19ന്റെ  പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഇ-കൊമേഴ്സ് മേഖല അതിവേഗത്തിലുള്ള വളര്‍ച്ചയാണ് പ്രകടമാക്കുന്നത്.  സൗദി അറേബ്യയിലെ ഇ-കൊമേഴ്സ് വരുമാനം ഈ വര്‍ഷം 70.051 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഗവേഷക സംഘടനയായ സ്റ്റാറ്റിസ്റ്റ പ്രവചിക്കുന്നത്. 2025ഓടെ രാജ്യത്തെ ഇ-കൊമേഴ്സ് വരുമാനം 8.697 ബില്യണ്‍ ഡോളറില്‍ എത്തുമെന്നും അതുവരെ പ്രതിവര്‍ഷം 5.38 ശതമാനക്കണക്കിലുള്ള വളര്‍ച്ച ഇ-കൊമേഴ്സ് വരുമാനത്തിലുണ്ടാകുമെന്നും സ്റ്റാറ്റിസ്റ്റ പ്രവചിക്കുന്നു. പ്രധാനമായും ഫാഷന്‍ രംഗത്താണ് സൗദിയില്‍ ഇ-കൊമേഴ്സ് മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത്. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 248.69 ഡോളറാണ്.   

പരസ്യ പ്ലാറ്റ്ഫോമായ ക്രിട്ടിയോ കഴിഞ്ഞ വര്‍ഷം അവസാനം സൗദിയിലെ 900 ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 58 ശതമാനം ഉപഭോക്താക്കളും സ്റ്റോറുകളില്‍ നേരിട്ടെത്തിയുള്ള ഷോപ്പിംഗിനേക്കാള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗാണ് തങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമെന്ന് വെളിപ്പെടുത്തിയിരുന്നു.  അതേസമയം ഓണ്‍ലൈന്‍ സേവനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഷിപ്പിംഗ് ചാര്‍ജാണ് തങ്ങളെ അലട്ടുന്നതെന്ന് 35 ശതമാനം പേരും പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved