
ന്യൂഡൽഹി: ഏപ്രിൽ 20 മുതൽ രാജ്യത്തെമ്പാടുമുള്ള പ്ലാന്റുകളിൽ സിമന്റ് നിർമ്മാണം തുടങ്ങാൻ അനുമതി തേടി അംബുജാ സിമന്റ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. സാമൂഹിക അകലം അടക്കമുള്ള കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. പകർച്ചവ്യാധി കണക്കിലെടുത്ത് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശത്തിന് അനുസൃതമായി മാർച്ച് 23 ന് അംബുജ സിമൻറ്സ് വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
മഹാമാരി രാജ്യത്തെ വ്യാപാര-നിർമ്മാണ മേഖലകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏപ്രിൽ 20 മുതൽ നിർമ്മാണ മേഖലയ്ക്ക് അടക്കം ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. നിർമ്മാണ മേഖലയിൽ പ്രവർത്തനം നടക്കണമെങ്കിൽ തങ്ങൾക്ക് കൂടി പ്രവർത്തന അനുമതി നൽകണമെന്നാണ് ആവശ്യം.
2020 ഏപ്രിൽ 20 മുതൽ ഘട്ടം ഘട്ടമായി വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ആവശ്യമായ അനുമതി സർക്കാർ അധികാരികളിൽ നിന്ന് കമ്പനി തേടുന്നു. ഏപ്രിൽ 15 ന് സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ നിർബന്ധമാക്കിയ സാമൂഹിക അകലം പാലിക്കുന്നതിനുള്ള എല്ലാ നടപടികളും കമ്പനി സ്വീകരിക്കുന്നുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗിൽ അംബുജ സിമൻറ്സ് അറിയിച്ചു.
ആഗോള കമ്പനിയായ ലഫാർജ്ഹോൾസിമിന്റെ ഭാഗമാണ് അംബുജ സിമൻറ്സ്.
കമ്പനിക്ക് ഇന്ത്യയിൽ 29.65 ദശലക്ഷം ടൺ സിമന്റ് നിർമാണത്തിനുളള കപ്പാസിറ്റിയാണ് രാജ്യത്തെ അഞ്ച് സംയോജിത സിമന്റ് പ്ലാന്റുകളിലും എട്ട് സിമന്റ് ഗ്രൈന്റിംഗ് യൂണിറ്റുകളിലുമായുള്ളത്.