ഉപയോക്താക്കളെ പിഴിഞ്ഞ് ആപ്പിള്‍ 'അതിബുദ്ധി'യിലൂടെ ലാഭിച്ചത് 50,000 കോടി രൂപ

March 15, 2022 |
|
News

                  ഉപയോക്താക്കളെ പിഴിഞ്ഞ് ആപ്പിള്‍ 'അതിബുദ്ധി'യിലൂടെ ലാഭിച്ചത് 50,000 കോടി രൂപ

2020ലെ ഉല്‍പ്പന്ന അവതരണ പരിപാടിയിലാണ് യുഎസ് ടെക് ഭീമനായ ആപ്പിള്‍, ഐഫോണ്‍ ബോക്സുകളില്‍ നിന്നു ചാര്‍ജറുകള്‍ ഒഴിവാക്കുകയാണെന്നു വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആപ്പിള്‍ നടത്തിയ പ്രഖ്യാപനം ഏറെ പഴികേട്ടിരുന്നു. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു ഇതെന്നു വ്യക്തമാക്കുന്നതാണ് നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍. പദ്ധതി പ്രഖ്യാപിച്ച് ഏതാണ്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, ബോക്സില്‍ നിന്ന് ചാര്‍ജിങ് ബ്രിക്ക് നീക്കം ചെയ്തതിലൂടെ ആപ്പിള്‍ അഞ്ചു ബില്യണ്‍ പൗണ്ട് (50,000 കോടിയിലധികം രൂപ) ലാഭിച്ചതായാണ് വിവരം. ഡെയ്ലി മെയിലാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പുതിയ ഉപകരണങ്ങളുടെ വില മുന്‍ തലമുറ ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി നിലനിര്‍ത്തിയതുവഴി, ആപ്പിള്‍ അതിന്റെ നേട്ടങ്ങളും ലാഭവും ഉപയോക്താക്കള്‍ക്കു കൈമാറിയില്ല. ചാര്‍ജറുകള്‍, ഇയര്‍ പോഡുകള്‍ എന്നിവ ഒഴിവാക്കിയതിനൊപ്പം ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്ന ബോക്സുകളുടെ വലിപ്പം കുറച്ചും കമ്പനിക്കു നേട്ടമുണ്ടാക്കാനായി. ബോക്സുകളുടെ വലിപ്പം കുറയ്ക്കാന്‍ സാധിച്ചതുവഴി കയറ്റുമതിയിലാണു കമ്പനി നേട്ടമുണ്ടാക്കിയത്. മുമ്പ് ഫോണുകള്‍ കയറ്റിയയക്കാന്‍ വേണ്ടിയിരുന്ന അതേ സ്ഥലത്ത് ഏകദേശം 70 ശതമാനം കൂടുതല്‍ യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു.

ഈ നടപടികള്‍ വഴി രണ്ടു ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ (പ്രതിവര്‍ഷം 4.5 ലക്ഷം കാറുകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യം) ഒഴിവാക്കാനായി എന്നാണ് കന്നിയുടെ അവകാശവാദം. എന്നാല്‍ ഇതുവഴി കമ്പനി നേടിയ ലാഭം വ്യക്തമാക്കുന്നതിലും, ഈ ലാഭം ഉപയോക്താക്കള്‍ക്കു കൈമാറുന്നതിലും കമ്പനി പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ചാര്‍ജറുകളും, ഇയര്‍ പോഡുകളും കമ്പനി പുതിയ വാങ്ങലുകളില്‍ ഒഴിവാക്കിയപ്പോള്‍, മോഡലുകള്‍ക്കനുസരിച്ചു ഇത്തരം അനുബന്ധ ഉപകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതു പുതിയ ഫോണുകള്‍ വാങ്ങുന്നതിനൊപ്പം പുതിയ ചാര്‍ജറും, ഇയര്‍പോഡും വാങ്ങാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കിയെന്നും, തല്‍ഫലമായി ഉപയോക്താക്കളുടെ ചെലവ് വര്‍ധിപ്പിക്കുകയും കമ്പനി അന്യായമായി ലാഭമുണ്ടാക്കിയെന്നുമാണ് ടെക് വിദഗ്ധരുടെ വിലയിരുത്തല്‍. ആപ്പിളിന്റെ 20 വാട്‌സ് ചാര്‍ജറിന് ഏകദേശം 1,900 രൂപയാണു വില. ലൈറ്റനിങ് കണക്ടറുള്ള ഇയര്‍പോഡുകള്‍ക്കും, സാധാരണ 3.5 എം.എം. ഹെഡ്‌ഫോണ്‍ ജാക്ക് ഉള്ള ഇയര്‍ പോഡുകള്‍ക്കും 1,900 രൂപയാണ് വില. അതേസമയം ആപ്പിളിനെ തുടക്കത്തില്‍ കളിയാക്കിയ പല എതിരാളികളും പിന്നീട് ഈ നടപടി പിന്തുടര്‍ന്നിരുന്നു.

Read more topics: # apple, # ആപ്പിള്‍,

Related Articles

© 2025 Financial Views. All Rights Reserved