ട്വിറ്ററിനെതിരെ 'കൂ'; ട്വിറ്ററിന് ഭീഷണിയാകുമോ?

February 10, 2021 |
|
News

                  ട്വിറ്ററിനെതിരെ 'കൂ'; ട്വിറ്ററിന് ഭീഷണിയാകുമോ?

ന്യൂഡല്‍ഹി: ട്വിറ്ററുമായി വലിയ പ്രശ്‌നത്തിലാണ് ഇന്ത്യന്‍ ഭരണകൂടം. അതിന് വിവിധ വശങ്ങള്‍ ഉണ്ടെങ്കിലും ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഒരു ബദല്‍ എന്ന ആലോചനയില്‍ 'കൂ' എന്ന ആപ്പ് ശ്രദ്ധേയമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തന്നെ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നുണ്ട്. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ അടുത്തിടെ കൂ അക്കൗണ്ട് തുറന്ന പ്രമുഖരാണ്.

'നവംബര്‍ 2019ലാണ് കൂ എന്ന ആശയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ശബ്ദം ലോകത്തിന് കേള്‍പ്പിക്കുക എന്നതാണ് ലക്ഷ്യം, ട്വിറ്റര്‍ അടക്കം പ്രതിനിധ്യം ചെയ്യുന്ന 1 ശതമാനം വരുന്ന ഇംഗ്ലീഷ് സംസാരിക്കുന്നവരെ മാത്രമാണ്. മാര്‍ച്ച് 2020 ന് കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈ ആപ്പ് പുറത്തിറങ്ങിയത്' - കൂ സഹസ്ഥാപകയും, സിഇഒയുമായ അപര്‍മേയ രാധാകൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് എന്നിവര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂ അക്കൗണ്ട് തുടങ്ങിയ കാര്യം അറിയിച്ചിട്ടുണ്ട്. മന്ത്രിമാര്‍ മാത്രമല്ല, ടെലികോം ഐടി, ഇന്ത്യ പോസ്റ്റ്, ടാക്‌സ് വരുപ്പ്, മൈ ജിഒവി ഇന്ത്യ, ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍, അനില്‍ കുംബ്ലെ ഇവരുടെയെല്ലാം അക്കൗണ്ട് കൂ ആരംഭിച്ചിട്ടുണ്ട്.

ഐഒഎസിലും, ആന്‍ഡ്രോയ്ഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്പ്. ട്വിറ്റര്‍ രീതിയില്‍ പോസ്റ്റുകള്‍ ഇടാനും, മറ്റുള്ളവരെ ഫോളോ ചെയ്യാനും ഉപകാരപ്പെടും. 400 ആണ് ഒരു കൂ പോസ്റ്റിന്റെ ക്യാരക്ടര്‍ ലിമിറ്റ്. ഇ-മെയില്‍ വഴിയോ മൊബൈല്‍ നമ്പര്‍ വഴിയോ ഇത് ലോഗിന്‍ ചെയ്യാം. ഒപ്പം നിങ്ങളുടെ ഫേസ്ബുക്ക്, ലിങ്കിഡ് ഇന്‍ പ്രോഫൈലുകള്‍ ഇതിനൊപ്പം ചേര്‍ക്കാം. ഓഡിയോ വീഡിയോ പോസ്റ്റുകള്‍ ചെയ്യാനും സാധിക്കും.

ബംഗലൂരു ആസ്ഥാനമാക്കിയുള്ള ബോംബിനെറ്റ് ടെക്‌നോളജീസാണ് ഈ ആപ്പിന് പിന്നില്‍. ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചില്‍ ഇവരും വിജയിച്ചിരുന്നു. അതേ സമയം ട്വിറ്ററിന് ബദലാണോ കൂ എന്ന ചോദ്യത്തിന് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. 'ഞങ്ങള്‍ ആരംഭിച്ചത് ഇത് ചര്‍ച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തിലാണ്, ഇന്ത്യയിലെ ഭാഷകള്‍ക്കാണ് ഞങ്ങള്‍ പ്രധാന്യം നല്‍കുന്നത്. അതിന് ആവശ്യമായ പ്രോഡക്ട് സമീപനമാണ് ഇവിടെ. അതിനാല്‍ തന്നെ കൂ v ട്വിറ്റര്‍ എന്ന കാര്യത്തിന് ഇവിടെ പ്രസക്തിയില്ല, ഇന്ത്യന്‍ പ്രദേശിക ഭാഷ ഉപയോക്താക്കളെയാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്' - കൂ സഹസ്ഥാപകയും, സിഇഒയുമായ അപര്‍മേയ രാധാകൃഷ്ണന്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved