400 കോടി ഡോളറിന്റെ കോവിഡ് വാക്സിന്‍ വില്‍പ്പന; വരുമാനത്തില്‍ 38 ശതമാനം വര്‍ധനയുമായി ആസ്ട്രാസെനേക്ക

February 10, 2022 |
|
News

                  400 കോടി ഡോളറിന്റെ കോവിഡ് വാക്സിന്‍ വില്‍പ്പന;  വരുമാനത്തില്‍ 38 ശതമാനം വര്‍ധനയുമായി ആസ്ട്രാസെനേക്ക

ലണ്ടന്‍: കോവിഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ ആസ്ട്രാസെനേക്കയുടെ വരുമാനത്തില്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം വരുമാനത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 3740 കോടി ഡോളറായാണ് ഉയര്‍ന്നത്. കോവിഡ് വാക്സിന്‍ വില്‍പ്പനയില്‍ നിന്ന് ലാഭം കിട്ടി തുടങ്ങിയതോടെയാണ് വരുമാനം വര്‍ധിച്ചത്.

ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാ സെനേക്ക കോവിഡ് വാക്സിന്‍ വികസിപ്പിച്ചത്. ആംഗ്ലോ- സ്വീഡിഷ് മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ആസ്ട്രാ സെനേക്ക. വാക്സിന്‍ വികസിപ്പിച്ച് മാസങ്ങള്‍ക്കകം 400 കോടി ഡോളറിന്റെ വില്‍പ്പനയാണ് നടന്നത്. ഇതാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്.

വരുമാനം ഉയര്‍ന്നെങ്കിലും 26.5 കോടി ഡോളറിന്റെ നഷ്ടം കമ്പനി നേരിട്ടു. അടുത്തകാലത്തായി അമേരിക്കന്‍ മരുന്നു കമ്പനിയായ അലക്സിയോണിനെ ഏറ്റെടുത്തതാണ് നഷ്ടം രേഖപ്പെടുത്താന്‍ കാരണം. എന്നാല്‍ നവംബര്‍ മുതല്‍ കോവിഡ് വാക്സിന്‍ വില്‍പ്പനയില്‍ നിന്ന് നേരിയ തോതില്‍ ലാഭം കിട്ടാന്‍ തുടങ്ങിയതായി കമ്പനി അറിയിച്ചു.

ഓക്സ്ഫഡുമായുള്ള കരാര്‍ അനുസരിച്ച് രണ്ടുമുതല്‍ മൂന്ന് ഡോളര്‍ വരെ വിലയ്ക്കാണ് വാക്സിന്‍ വില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കമ്പനി വാക്സിന്‍ വില്‍പ്പന നടത്തുന്നത്. മറ്റു മരുന്നു നിര്‍മ്മാണ കമ്പനികളായ ഫൈസറും മോഡേണയും വലിയ തോതിലുള്ള ലാഭമാണ് വാക്സിന്‍ വില്‍പ്പനയിലൂടെ നേടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved