ലോക്ക്ഡൗൺ കാലത്തെ വിമാന യാത്രാ ടിക്കറ്റുകളുടെ തുക തിരിച്ച് നൽകണമെന്ന് കേന്ദ്രം

April 16, 2020 |
|
News

                  ലോക്ക്ഡൗൺ കാലത്തെ വിമാന യാത്രാ ടിക്കറ്റുകളുടെ തുക തിരിച്ച് നൽകണമെന്ന് കേന്ദ്രം

ന്യൂഡൽഹി: മുൻകൂട്ടി ടിക്കറ്റ് എടുത്തിട്ടും കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസം. ലോക്ക്ഡൗൺ കാലയളവിൽ നാട്ടിലേക്ക് വരാനായി വിമാനടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പണം മുഴുവനായി തിരികെ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിമാനക്കമ്പനി പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

പണം തിരികെ നൽകുമ്പോൾ കാൻസലേഷൻ ചാർജ്ജ് ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നൽകി മൂന്നാഴ്ചക്കകം പണം റീഫണ്ട് ചെയ്യണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ മെയ് മൂന്ന് വരെയുള്ള യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും പണം യാത്രക്കാർക്ക് തിരിച്ച് നൽകണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. ഏപ്രിൽ 14 ന് മുതൽ മെയ് മൂന്ന് വരെയുള്ള രണ്ടാം ലോക്ക് ഡൗൺ കാലത്തേക്കുള്ള യാത്രക്കായി മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത എല്ലാ വിമാനടിക്കറ്റുകളുടെ തുകയും മടക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഭ്യന്തര വിമാനയാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ആദ്യ ഘട്ട ലോക്ക്ഡൗൺ കാലയളവിൽ മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണമാണ് തിരികെ നൽകുന്നത്. മാർച്ച് 3 വരെയുള്ള യാത്രകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂർണമായി മടക്കി നൽകാനാണ് കേന്ദ്രസർക്കാർ വ്യോമയാന കമ്പനികളോട് ആവശ്യപ്പെട്ടത്. സമാന കാലയളവിൽ ബുക്ക് ചെയ്ത ആഭ്യന്തര വിമാനയാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved