ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കുന്നു

June 07, 2022 |
|
News

                  ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി: ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികളുടെ ആദ്യ ഭാഗം നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍എആര്‍സിഎല്‍), അല്ലെങ്കില്‍ ബാഡ് ബാങ്ക്, ജൂലൈയില്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ബാങ്കുകളിലെ വലിയ തുകയുടെ, അതായത് 500 കോടി രൂപയ്ക്കു മുകളിലുള്ള, നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഏറ്റെടുക്കുന്നതിനായുള്ള പ്രത്യേക ആസ്തി പുനഃസംഘടന കമ്പനിയാണ് എന്‍എആര്‍സിഎല്‍.

മൊത്തം 38 എന്‍പിഎ (നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) അക്കൗണ്ടുകളിലായി 82,845 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ എന്‍എആര്‍സിഎല്ലിന് കൈമാറാന്‍ ബാങ്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്‍എആര്‍സിഎല്ലിന്റെ പുരോഗതി തിങ്കളാഴ്ച വിലയിരുത്തിയിരുന്നെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ധനമന്ത്രി എന്‍എആര്‍സിഎല്‍, ഐഡിആര്‍സിഎല്‍ എന്നിവയ്ക്ക് സര്‍ക്കാരില്‍ നിന്നും റെഗുലേറ്റര്‍മാരില്‍ നിന്നും ലഭിച്ച അംഗീകാരങ്ങളും, അനുമതികളും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അക്കൗണ്ട് തിരിച്ചുള്ള സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍, ആദ്യഘട്ട അക്കൗണ്ടുകള്‍ 2022 ജൂലൈയില്‍ കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന അക്കൗണ്ടുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിനുള്ളില്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശിക്കുന്നതായി ഒരു ട്വീറ്റില്‍ പറഞ്ഞു.

ബാഡ് ബാങ്കിന്റെ എംഡിയും സിഇഒയുമായി നടരാജന്‍ സുന്ദര്‍ ചുമതല ഏറ്റെടുത്തതായി എന്‍എആര്‍സിഎല്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്‍എആര്‍സിഎല്ലില്‍ 15 ഇന്ത്യന്‍ ബാങ്കുകളുടെ പങ്കാളിത്തമുണ്ട്. കാനറാ ബാങ്കാണ് ഈ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ (അഞഇ) സ്പോണ്‍സര്‍. ഡെറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐഡിആര്‍സിഎല്ലിനൊപ്പം, എന്‍എആര്‍സിഎല്‍ നിലവില്‍ വായ്പ നല്‍കിയിട്ടുള്ള ബാങ്കുകളുടെ എന്‍പിഎ അക്കൗണ്ടുകള്‍ ഏറ്റെടുക്കുന്നതിന് സാമ്പത്തികവും നിയമപരവുമായ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തനത്തിലാണ്. പൊതുമേഖലാ ബാങ്കുകള്‍ എന്‍എആര്‍സിഎല്ലിന്റെ ഭൂരിഭാഗം ഓഹരികളും കൈക്കലാക്കുമ്പോള്‍, ഇന്ത്യ ഡെറ്റ് റെസലൂഷന്‍ കമ്പനി പ്രധാനമായും സ്വകാര്യ ബാങ്കുകളുടെ ഉടമസ്ഥതയിലാണ്.

Related Articles

© 2024 Financial Views. All Rights Reserved