
ന്യൂഡൽഹി: ബജാജ് ഓട്ടോയുടെ മാർച്ചിലെ മൊത്തം വിൽപ്പനയിൽ 38 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിൽപ്പന 2,42,57 യൂണിറ്റായി കുറഞ്ഞു. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,93,351 ആയിരുന്നു. മൊത്തം ആഭ്യന്തര വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 1,16,541 യൂണിറ്റായി. 2019 മാർച്ചിൽ ഇത് 2,59,185 യൂണിറ്റായിരുന്നുവെന്ന് ബജാജ് ഓട്ടോ പ്രസ്താവനയിൽ പറഞ്ഞു.
മൊത്തം ഇരുചക്രവാഹന വിൽപ്പന 35 ശതമാനം ഇടിഞ്ഞ് 2,10,976 യൂണിറ്റായി. എന്നാൽ കഴിഞ്ഞ വർഷം ഇത് 3,23,538 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പന കഴിഞ്ഞ മാസം 98,412 യൂണിറ്റായിരുന്നു. 2019 മാർച്ചിൽ ഇത് 2,20,213 യൂണിറ്റായിരുന്നു. അതായത് 55 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം 2019-20 ൽ ഇരുചക്ര വാഹന നിർമാതാക്കൾ വിൽപ്പനയിൽ മൊത്തം 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 46,15,212 യൂണിറ്റാണ് വിൽപ്പന നടന്നത്. എന്നാൽ 2018-19 ലെ കണക്കുകൾ അനുസരിച്ച് 50,19,503 യൂണിറ്റ് വിൽപ്പന നടന്നിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് വാഹന വിപണിയെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഉൽപ്പാദനത്തിലും വിതരണത്തിലും പ്രതിസന്ധികൾ നിലനിൽക്കുകയാണ്.