ബിഎസ് 6 ന് ഇനി മൂന്ന് മാസം കൂടി; ഫോസില്‍ ഇന്ധനങ്ങള്‍ക്കായി നടത്തുന്ന നിക്ഷേപം മുതലാക്കാന്‍ ഉപഭോക്താക്കളെ കമ്പനികള്‍ പിഴിയും, എണ്ണവില 5വര്‍ഷം കുറഞ്ഞേക്കില്ല,സര്‍ക്കാരിന് മുമ്പില്‍ ശിപാര്‍ശകള്‍

December 23, 2019 |
|
News

                  ബിഎസ് 6 ന് ഇനി മൂന്ന് മാസം കൂടി; ഫോസില്‍ ഇന്ധനങ്ങള്‍ക്കായി നടത്തുന്ന നിക്ഷേപം മുതലാക്കാന്‍ ഉപഭോക്താക്കളെ കമ്പനികള്‍ പിഴിയും, എണ്ണവില 5വര്‍ഷം കുറഞ്ഞേക്കില്ല,സര്‍ക്കാരിന് മുമ്പില്‍ ശിപാര്‍ശകള്‍

ദില്ലി:ഇന്ത്യയില്‍ ബിഎസ് 6 നടപ്പാക്കുന്നതോടെ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാനദണ്ഡം അനുസരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ഇന്ധനങ്ങള്‍ക്കാണ് വില കൂടുക. ഇത്തരം ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് നിക്ഷേപിക്കുന്ന അധിക തുക വസൂലാക്കാന്‍ എണ്ണകമ്പനികളെ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നിശ്ചിതതുക പ്രീമിയമായി ഈടാക്കാനാകും ഡീലേഴ്‌സിനെ അനുവദിക്കുകയെന്നാണ് സൂചന. ബിഎസ് 6 ഇന്ധനങ്ങള്‍ ുല്‍പ്പാദിപ്പിക്കാന്‍ റിഫൈനറികളില്‍ മാറ്റംവരുത്താന്‍ നിക്ഷേപിക്കുന്ന തുകയില്‍ ഒരുഭാഗം ഉപഭോക്താക്കളില്‍ നിന്ന് തിരികെ പിടിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൊതു,സ്വകാര്യ എണ്ണ കമ്പനികള്‍ കേന്ദ്രപെട്രോളിയം മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചുനല്‍കുന്നതോടെ പെട്രോളിന് 80 പൈസയും ഡീസലിന് 1.50 രൂപയുമാണ് അധികമായി വര്‍ധിക്കുക.

വരുന്ന അഞ്ച് വര്‍ഷത്തേക്ക് പ്രീമിയം ഈടാക്കാനുള്ള ശിപാര്‍ശയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഈ ശിപാര്‍ശ നടപ്പിലായാല്‍ പിന്നെ ഇന്ത്യന്‍ വിപണികളിലെ ഓയില്‍വില ആഗോള വിപണിയിലെ വിലയേക്കാള്‍ എപ്പോഴും ഉയര്‍ന്നിരിക്കും. നിലവില്‍ ആഗോളവിലയോട് ബന്ധപ്പെടുത്തി പ്രതിദിന നിരക്ക് വര്‍ധനവ് ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ശിപാര്‍ശ കേന്ദ്രം അംഗീകരിക്കുന്നതോടുകൂടി ഉപഭോക്താക്കളുടെ പോക്കറ്റാകും കാലിയാകുക. ജനങ്ങളുടെ ഇഷ്ടക്കേട് മുമ്പില്‍ കണ്ട് പ്രീമിയം ഒറ്റയടിക്ക് വര്‍ധിപ്പിക്കാതെ അന്താരാഷ്ട്രവില താഴുമ്പോള്‍ ആനുപാതികമായി വിലക്കുറവ് ഒഴിവാക്കുകയും പകരം പ്രീമിയം വര്‍ധനവുമാകും സര്‍ക്കാര്‍ നടപ്പാക്കുകയെന്നും സൂചനയുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ഓട്ടോവിപണി ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് കൂടി സമാന്തരമായി കൂടുമാറുന്ന സാഹചര്യത്തില്‍ ഓയില്‍ കമ്പനികള്‍ക്ക് ബിഎസ് 6 ഫോസില്‍ ഇന്ധനങ്ങള്‍ക്കായി പ്ലാന്റുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പ്രീമിയമായി തിരിച്ചുപിടിക്കുന്നത് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടി വരും. അതേസമയം 2020 ഏപ്രിലില്‍ ബിഎസ് 6 നടപ്പാക്കുന്നതിന് മുന്നോടിയായി തന്നെ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഇന്ധനം ഉല്‍പ്പാദിപ്പിക്കാനായി ഇന്ത്യന്‍ ഓയില്‍ ,ഹിന്ദുസ്ഥാന്‍ ,ഭാരത് പെട്രോളിയം കമ്പനികള്‍ മുതല്‍മുടക്കി കഴിഞ്ഞിട്ടുണ്ട്. 80000 കോടി രൂപയാണ് ഇവര്‍ ചെലവിട്ടിരിക്കുന്നത്. റിലയന്‍സ്,നയാര എനര്‍ജി പോലെയുള്ള സ്വകാര്യ കമ്പനികളും എണ്ണശുദ്ധീകരണ ശാലകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved