നിയന്ത്രണം നീക്കി; സര്‍ക്കാര്‍ ഇടപാടുകള്‍ നടത്താന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി

February 25, 2021 |
|
News

                  നിയന്ത്രണം നീക്കി; സര്‍ക്കാര്‍ ഇടപാടുകള്‍ നടത്താന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി

തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതിന് സ്വകാര്യ ബാങ്കുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. നികുതിയും മറ്റ് റവന്യൂ പേയ്മെന്റ് സൗകര്യങ്ങളും പെന്‍ഷന്‍ പേയ്മെന്റുകളും ചെറുകിട സമ്പാദ്യ പദ്ധതികളും പോലുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സ്വകാര്യമേഖല ബാങ്കുകളെ നടപടി സഹായിക്കും.

ഇത് ഉപഭോക്താക്കളുടെ സൗകര്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ വളര്‍ച്ചയ്ക്കും ഗവണ്‍മെന്റിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രോത്സാഹനത്തിനും സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും ഇനി മുതല്‍ തുല്യപങ്കാളിത്തം ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

നിരോധനം നീക്കിയതോടെ ഇനി മുതല്‍ ആര്‍ ബി ഐക്ക് ഗവണ്‍മെന്റ് ഇടപാടുകള്‍ നടത്തുന്നതിന്, പൊതുമേഖലാ ബാങ്കുകള്‍ക്കൊപ്പം സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും അധികാരം നല്‍കാന്‍ സാധിക്കും.നേരത്തേ തന്നെ പൊതുമേഖല സ്ഥാനപങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഐഡിബിഐ ബാങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖല ബാങ്കുകളുടേയും എല്‍ഐസിയുടേയും ഓഹരികള്‍ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കിയിരുന്നു. ഇതോടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 2 27 ല്‍ നിന്ന് 12 ആയി കുറഞ്ഞു.വിപണിയിലും ഉപഭോക്താക്കളിലും കൂടുതല്‍ ഇടപെടല്‍ നടത്തി വളര്‍ച്ച കൈവരിക്കലാണു ലക്ഷ്യമിട്ടായിരുന്നു നടപടിയെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

Related Articles

© 2025 Financial Views. All Rights Reserved