മുഴുവന്‍ ശേഷിയോടെ തിരിച്ചുവരാന്‍ ഒരുങ്ങി വിമാനക്കമ്പനികള്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

January 21, 2021 |
|
News

                  മുഴുവന്‍ ശേഷിയോടെ തിരിച്ചുവരാന്‍ ഒരുങ്ങി വിമാനക്കമ്പനികള്‍;  ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പൂര്‍ണ്ണമായ രീതിയില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു. ആഭ്യന്തര സര്‍വീസ് കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനരാരംഭിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാരും വിമാന കമ്പനികളും ചര്‍ച്ച ചെയ്യുന്നത്.

എങ്കിലും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിന് കാലതാമസം വരുത്തണമെന്ന് വിമാന കമ്പനികള്‍ തന്നെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനത്തിനിടെ 80 ശതമാനം ശേഷിയോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി നിലവിലുണ്ട്. ഇതനുസരിച്ചാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടന്നുവരുന്നത്.

'കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്, അതിനാലാണ് ജനുവരിയോടെ വിമാന യാത്രക്കാരുടെ എണ്ണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതിനുള്ള ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ തേടുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ടിക്കറ്റ് ബുക്കിംഗ് കുറവായതിനാല്‍ ഒഴികെയുള്ള എല്ലാ വിമാനക്കമ്പനികളും ഇത്തരമൊരു തീരുമാനം മാര്‍ച്ച് വരെ നീട്ടിവെക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചതായി മണികണ്‍ട്രോളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2020 മെയ് 25 നാണ് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്. 33 ശതമാനം ശേഷിയോടെ സര്‍വീസ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കത്തില്‍ വിമാനക്കമ്പനികളെ അനുവദിച്ചിരുന്നത്. 2020 ഡിസംബറില്‍ സ്പൈസ് ജെറ്റിന്റെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 78 ശതമാനവും ഇന്‍ഡിഗോയുടെ 71.5 ശതമാനവുമായിരുന്നുവെന്നാണ് ഡിജിസിഎയുടെ കണക്കുകള്‍. എയര്‍ ഇന്ത്യയും വിസ്താരയും യഥാക്രമം 66.9 ശതമാനവും 66.8 ശതമാനവും പിഎല്‍എഫ് രേഖപ്പെടുത്തിയിരുന്നു. എയര്‍ ഏഷ്യ ഇന്ത്യയുടെ പിഎല്‍എഫ് 65.1 ശതമാനവും ഗോ എയര്‍ 66.3 ശതമാനവുമായിരുന്നു ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. രാജ്യാന്തര വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുമായി ധാരണയുണ്ടാക്കിയിട്ടുള്ള എയര്‍ ബബിള്‍ ക്രമീകരണത്തിലൂടെയും വന്ദേ ഭാരത് മിഷനിലൂടെയും ചില വിമാനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved