
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധയിലകപ്പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതായി റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനികള്‍ക്കും, വ്യക്തികള്‍ക്കും എയര്‍ ഇന്ത്യയുടെ മേലുള്ള പൂര്‍ണ്ണ അധികാരം നല്‍കിയാകും 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കുക. ഓഹരി വിറ്റഴിക്കല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടിരുന്നു. എയര്‍ ഇന്ത്യയുടെ ഓഹരി ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ ആരും തന്നെ എത്താതിരുന്നത് കേന്ദ്രസര്‍ക്കാറിന് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.
അതേസമയം വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.
2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയത്. അതേസമയം സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും. ഒക്ടോബര്‍ മാസം എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കുള്ള ശമ്പളവും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിഹാര ക്രിയകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്.