
കൊച്ചി: കേരളത്തിലെ പാചകവാതക വിപണിയില്‍ കുട്ടിസിലിണ്ടറുകള്‍ക്കു നല്ലകാലം. വില്‍പനയില്‍ 75% വര്‍ധന കൈവരിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) 5 കിലോഗ്രാം വരുന്ന സിലിണ്ടറുകളാണ് ഛോട്ടു. വിപണി കീഴടക്കാന്‍ ഛോട്ടുവിനെ സഹായിച്ചത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ സമൂഹമാധ്യമ പ്രചാരണങ്ങളാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂര്‍ പോലുള്ള മേഖലകളില്‍ ഏതാനും വര്‍ഷങ്ങളായി നടത്തിയ നേരിട്ടുള്ള ഇടപെടലുകളും വില്‍പന വര്‍ധനയില്‍ സഹായകമായി. ഐഒസി വാഹനങ്ങള്‍ തൊഴിലാളി മേഖലകളിലേക്കു ചെന്ന് ആവശ്യക്കാര്‍ക്ക് ഛോട്ടു സിലിണ്ടര്‍ ഉടന്‍ നല്‍കുകയായിരുന്നു. ഏതെങ്കിലുമൊരു തിരിച്ചറിയില്‍ രേഖ മാത്രം മതി സിലിണ്ടര്‍ കിട്ടാന്‍. ഛോട്ടുവിന്റെ വില്‍പനയില്‍ 50% വരെ ഇതര സംസ്ഥാന തൊഴിലാളി മേഖലയിലാണ്. കായല്‍ മേഖലയില്‍ ചീനവലത്തട്ടുകളിലെ രാത്രിപാചകത്തിനു യോജിച്ചതാണു ഛോട്ടു എന്ന വിലയിരുത്തലും ഗുണം ചെയ്തു. കേരളത്തില്‍ പ്രതിമാസം 35,000 സിലിണ്ടര്‍ വില്‍ക്കുന്നു.
2 മാസം മുന്‍പു പുറത്തിറക്കിയ 'എക്‌സ്ട്രാ തേജ്' സിലിണ്ടറുകളാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം ഐഒസിയുടെ മൊത്തം വാണിജ്യസിലിണ്ടര്‍ കച്ചവടത്തിന്റെ 10% 'തേജ്' ആയിരുന്നു. 5 മുതല്‍ 7% വരെ ഇന്ധനം ലാഭിക്കാമെന്നതും 14% വരെ പാചകസമയം കുറയ്ക്കാമെന്നതുമാണു തേജിന്റെ ഗുണം. ഗാര്‍ഹിക സിലിണ്ടറുകള്‍ ഇറക്കിയിട്ടില്ല. എങ്കിലും സംസ്ഥാനത്തു ദിനംപ്രതി 850ല്‍പരം തേജ് വിറ്റുപോകുന്നു. ലോഹം മുറിക്കല്‍ ചെലവ് ഗണ്യമായി കുറയ്ക്കുന്ന 'നാനോകട്ട്' സിലിണ്ടറിനും മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു. പൊട്ടിത്തെറി, തീപിടിത്ത സാധ്യതകളും കുറവാണ്.