റംസാനെത്തി, പിന്നാലെ കോഴിയിറച്ചി വില കുതിച്ചുയര്‍ന്നു

April 13, 2021 |
|
News

                  റംസാനെത്തി, പിന്നാലെ കോഴിയിറച്ചി വില കുതിച്ചുയര്‍ന്നു

കോഴിക്കോട്: കോഴിയിറച്ചിയുടെ വില കുതിച്ചുകയറുന്നു. ഒരു കിലോ കോഴിയിറച്ചിയ്ക്ക് 220 രൂപ വരെയാണ് ഈടാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ വില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തല്‍. ഒരാഴ്ച കൊണ്ടാണ് കോഴി വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. നേരത്തെ കിലോഗ്രാമിന് 170 രൂപയായിരുന്നു വില. ഏഴ് ദിവസം കൊണ്ട് അമ്പത് രൂപ കൂടി ഇപ്പോള്‍ അത് 220 രൂപ ആയിരിക്കുകയാണ്.

പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികള്‍ക്ക് വില കൂടാനുള്ള കാരണമായെന്നാണ് വിലയിരുത്തല്‍. ചൂടുകൂടിയതോടെ ഉത്പാദനം കുറഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്പാദനം കുറയുമ്പോള്‍ വില കൂടുക എന്നത് സ്വാഭാവികമാണ്. ആഭ്യന്തര ഉത്പാദനം കുറയുമ്പോള്‍ അന്യ സംസ്ഥാനങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടിയും വരും. ഇതും വില വര്‍ദ്ധനയ്ക്ക് കാരണമാണ്.

കോഴിക്കുഞ്ഞുങ്ങളുടെ വിലയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്നാണ് കര്‍ഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ പലരും ഈ മേഖലയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ വിലയും തീറ്റച്ചെലവും മറ്റ് ചെലവുകളും കിട്ടുന്ന ലാഭവും തമ്മില്‍ ഒത്തുപോകുന്നില്ല എന്നാണ് ഇവരുടെ പരാതി. ചൂടുകാലമാണെങ്കിലും കോഴിയിറച്ചിയ്ക്കുള്ള ഡിമാന്‍ഡിന് കുറവൊന്നും ഇല്ല. മീനിനേക്കാള്‍ ലാഭമാണ് ഇറച്ചി എന്നാണ് പലരും പറയുന്നത്. ഡിമാന്‍ഡിന് അനുസരിച്ച് ലഭ്യത ഇല്ലാതായതും വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട് എന്നും ചില വ്യാപാരികള്‍ പറയുന്നു.

വിഷുവും റംസാനും എത്തിയതോടെ കോഴിയിറച്ചിയുടെ ഡിമാന്‍ഡ് വീണ്ടും കൂടി എന്ന് ഉറപ്പാണ്. അതോടെ വിലയും കൂടുമോ എന്ന ആശങ്കയും ഉണ്ട്. എന്നാല്‍ റംസാനോട് അനുബന്ധിച്ച് ലഭ്യതയില്‍ കുറവുണ്ടാവില്ലെന്നും വില കുറയാനാണ് സാധ്യത എന്നും ചില വ്യാപാരികള്‍ വിലയിരുത്തുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴിയുടെ വരവ് കുറയും. അങ്ങനെയെങ്കില്‍ വില പിന്നേയും കൂടുമെന്നും വിലയിരുത്തലുണ്ട്.

ആദ്യ ഘട്ടത്തില്‍ തമിഴ്‌നാടിനെ ആയിരുന്നു ബ്രോയിലര്‍ ചിക്കന് വേണ്ടി കേരളം പൂര്‍ണമായും ആശ്രയിച്ചിരുന്നത്. പിന്നീട് കേരളത്തിലും വലിയ തോതില്‍ ബ്രോയ്ലര്‍ ചിക്കന്‍ ഫാമുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണും അതിന് ശേഷമുണ്ടായ അനുബന്ധ പ്രതിസന്ധികളും കാരണം കേരളത്തിലെ ഉത്പാദനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved